മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ മൂന്ന് വയസുകാരനായ മകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാരോപിച്ച് 32-കാരിക്കെതിരെ കേസ്. ഫോണിൽ സംസാരിക്കുന്നതിനിടെ കുട്ടി തുടർച്ചയായി കരഞ്ഞതാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ (UP Woman Strangles Son). സംഭവം ജൂൺ 28-ന് ബൽദേവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഛൗലി ഗ്രാമത്തിലായിരുന്നു. എന്നാൽ ഒരു മാസം കഴിഞ്ഞാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയുടെ പിതാവായ കൃഷ്ണ മുരാരി ഗുപ്ത മെഡിക്കൽ സ്റ്റോർ നടത്തുന്നതിനിടെ ഭാര്യ രുചി ജിന്ദാൽ വിളിച്ച് മകന് അസുഖമായെന്നും കരഞ്ഞശേഷം പ്രതികരിക്കാത്ത അവസ്ഥയിലാണെന്നും അറിയിക്കുകയായിരുന്നു.
തുടർന്ന് കുടുംബാംഗങ്ങൾ കുട്ടിയെ വിവിധ ഡോക്ടർമാരെ കാണിച്ചശേഷം മഥുരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അന്നേദിവസം കുട്ടിക്ക് പോളിയോ തുള്ളിമരുന്ന് നൽകിയിരുന്നതിനാൽ അതിന്റെ ആരോഗ്യപ്രശ്നം മൂലമാണ് മരണമെന്നായിരുന്നു കുടുംബം ആദ്യം കരുതിയത്. ഇതോടെ യാതൊരു സംശയവും പ്രകടിപ്പിക്കാതെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു.
എന്നാൽ തിങ്കളാഴ്ച രുചി ജിന്ദാൽ ഫോണിൽ തന്റെ സുഹൃത്തിനോട് സംഭവത്തെക്കുറിച്ച് സംസാരിക്കുന്നത് ഭർത്താവ് കേട്ടതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. തുടർന്ന് കുടുംബത്തിന്റെ ചോദ്യം ചെയ്യലിലും പൊലീസിന് മുന്നിലും കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നതായി യുവതി സമ്മതിച്ചെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
തുടർന്ന് നടത്തിയ പരിശോധനയിൽ യുവതി തന്റെ കാമുകനുമായി ദീർഘനേരം ഫോണിൽ സംസാരിച്ചിരുന്നതായി കോൾ രേഖകളിൽ കണ്ടെത്തിയെന്ന് കുടുംബം ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ബൽദേവ് സ്റ്റേഷൻ ഹൗസ് ഓഫീസർ അജയ് ശർമ്മ അറിയിച്ചു.
കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുമെന്ന് മഹാവൻ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് സഞ്ജീവ് കുമാർ റായ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നിയമനടപടികൾ സ്വീകരിക്കുകയെന്ന് പൊലീസ് വ്യക്തമാക്കി.
Summary: A woman in Uttar Pradesh has been accused of strangling her three-year-old son after he allegedly kept crying while she was on a phone call. The case came to light a month later after her husband reportedly overheard a conversation, and police have ordered the child’s body to be exhumed for a post-mortem.


