ഉധംപൂർ: ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിൽ തിങ്കളാഴ്ച (2026 ഏപ്രിൽ 20) രാവിലെ പത്ത് മണിയോടെയുണ്ടായ ബസ് അപകടത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി ഉയർന്നു (Udhampur Bus Accident). രാംനഗറിൽ നിന്ന് ഉധംപൂരിലേക്ക് വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് നൂറടിയിലധികം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.
ഉധംപൂരിലെ കഗോട്ട (Kagort) ഗ്രാമത്തിനടുത്ത് വെച്ച് കൊടും വളവ് തിരിയുന്നതിനിടെയാണ് ബസ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട ബസ് കൊക്കയിലേക്ക് മറിയുകയും താഴെയുള്ള റോഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വീഴുകയുമായിരുന്നു.
അപകടസ്ഥലത്ത് വെച്ച് തന്നെ 19 പേർ മരിച്ചു. പരിക്കേറ്റവരിൽ രണ്ട് പേർ ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ആകെ മരണസംഖ്യ 21 ആയി. 60-ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പ്രാദേശിക നിവാസികളും പോലീസും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ഉധംപൂരിലെ ജില്ലാ ആശുപത്രിയിലും സാരമായി പരിക്കേറ്റവരെ ജമ്മുവിലെ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലുള്ള ചിലരെ ഹെലികോപ്റ്റർ മാർഗ്ഗം എയർലിഫ്റ്റ് ചെയ്യാനും നടപടി സ്വീകരിച്ചിട്ടുണ്ട്.
പ്രസിഡന്റ് ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണറും മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തുകയും ഇരകളുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
Story Summary: At least 21 people were killed and over 60 injured when a passenger bus plunged into a gorge near Ramnagar in Jammu and Kashmir’s Udhampur district on April 20, 2026. Prime Minister Narendra Modi and other leaders condoled the loss of lives and announced ex gratia for the victims.

