അഗർത്തല: ത്രിപുര ഡി ജി പി അനുരാഗ് ധൻകറിനെ അഗർത്തലയിലെ പോലീസ് ആസ്ഥാനത്ത് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അദ്ദേഹം തന്റെ സർവീസ് പിസ്റ്റൾ ഉപയോഗിച്ച് സ്വയം വെടിവെച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.(Tripura DGP Found Dead At Agartala Police Headquarters Suspected Suicide)
വെടിയേറ്റ നിലയിൽ കണ്ടെത്തിയ ധൻകറിനെ ഉടൻ തന്നെ അഗർത്തലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് 12 മണിയോടെ ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ അദ്ദേഹത്തിന് പൾസോ രക്തസമ്മർദ്ദമോ ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു. തുടർന്ന് 40 മിനിറ്റിലധികം സിപിആർ നൽകി ജീവൻ വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയും 12:48-ഓടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ എന്നും ഡോക്ടർ വ്യക്തമാക്കി. സംഭവത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങൾ വ്യക്തമല്ലെന്നും ഉന്നതതല അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. അമിതാഭ് രഞ്ജൻ വിരമിച്ചതിനെ തുടർന്ന് 2025 മെയ് മാസത്തിലാണ് അനുരാഗ് ധൻകർ ത്രിപുരയുടെ പോലീസ് മേധാവിയായി ചുമതലയേൽക്കുന്നത്. ഡിജിപി പദവിയിലെത്തുന്നതിന് മുൻപ് സംസ്ഥാന പോലീസ് ഇന്റലിജൻസ് വിഭാഗം മേധാവിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം രാജ്യത്തെ നിരവധി പ്രമുഖ കേസുകളുടെ അന്വേഷണങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
Story Summary
Tripura Director General of Police (DGP) Anurag Dhankar, a 1994-batch IPS officer, was found dead on Monday at the police headquarters in Agartala in an suspected case of suicide. He was rushed to the GB Hospital after allegedly shooting himself with his service pistol, where he was declared dead despite revival efforts.


