ഭോപ്പാൽ : മധ്യപ്രദേശിലെ സാഗർ ജില്ലയിലുള്ള ബന്ദ സിവിൽ ആശുപത്രിയിൽ ചികിത്സാ പിഴവിനെത്തുടർന്ന് 19 മാസം പ്രായമുള്ള കുഞ്ഞിന് കാഴ്ച നഷ്ടപ്പെട്ടതായി കുടുംബത്തിന്റെ പരാതി. ഡോക്ടർ കുഞ്ഞിന്റെ കണ്ണിൽ തെറ്റായ മരുന്ന് ഒഴിച്ചതാണ് കാഴ്ച നഷ്ടപ്പെടാൻ കാരണമെന്ന് പിതാവ് ഇന്ദ്രജ് വിശ്വകർമ ആരോപിക്കുന്നു.(Toddler allegedly loses eyesight after medical negligence in Madhya Pradesh hospital)
മെയ് 29-ന് ജലദോഷവും കണ്ണിലെ ചുവപ്പും കാരണം ചികിത്സയ്ക്കായി കുഞ്ഞ് വിനയ് വിശ്വകർമയെ സിവിൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ചികിത്സയുടെ ഭാഗമായി കണ്ണിൽ ഒഴിക്കേണ്ട തുള്ളിമരുന്നിന് പകരം ‘സെലൈൻ നേസൽ ഡ്രോപ്‌സ്’ കുഞ്ഞിന്റെ കണ്ണിൽ ഒഴിച്ചുവെന്നാണ് പിതാവിന്റെ ആരോപണം. കൂടാതെ പാരസെറ്റമോൾ സിറപ്പും മറ്റ് മരുന്നുകളും ഡോക്ടർ നിർദ്ദേശിച്ചിരുന്നു.
ചികിത്സയ്ക്ക് ശേഷം മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞിന്റെ നില വഷളായി. തുടർന്ന് സാഗർ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഭോപ്പാലിലെ എയിംസിലേക്കും മാറ്റുകയായിരുന്നു. എയിംസിലെ പരിശോധനയിൽ കുഞ്ഞിന്റെ കാഴ്ച സ്ഥിരമായി നഷ്ടപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. തെറ്റായ ചികിത്സയാണ് ഇതിന് കാരണമെന്ന് എയിംസിലെ വിദഗ്ധർ സംശയിക്കുന്നതായി പിതാവ് പറയുന്നു. സംഭവത്തിൽ പിതാവ് ബന്ദ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാരായവർക്കെതിരെ കർശന നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. വിഷയത്തിൽ അന്വേഷണത്തിനായി ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഒരു പ്രത്യേക സമിതിയെ നിയോഗിച്ചതായി ബ്ലോക്ക് മെഡിക്കൽ ഓഫീസർ അറിയിച്ചു.
Story Summary
A 19-month-old boy in Madhya Pradesh’s Sagar district has reportedly lost his vision after a doctor at a civil hospital allegedly administered nasal drops into his eyes instead of eye drops. The child’s family has filed a police complaint, and health authorities have launched an official investigation into the incident to determine if medical negligence occurred.

