ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട മറൈൻ ചീഫ് എൻജിനീയർ സുരേഷ് പട്ടനയുടെ കുടുംബം തീരാദുഃഖത്തിലാണ്. ദിവസവും രാവിലെ കൃത്യമായി അയക്കാറുള്ള ‘ഗുഡ് മോർണിംഗ്’ സന്ദേശം ലഭിക്കാതായതോടെയാണ് ഭർത്താവിന്റെ സുരക്ഷയിൽ ഭാര്യ ഭാർഗവിക്ക് ആശങ്ക തുടങ്ങിയത്. ജൂൺ 10-ന് ആ സന്ദേശം വന്നില്ല, ജൂൺ 11-ന് ഭർത്താവിന്റെ മരണവാർത്തയാണ് ആ കുടുംബത്തെ തേടിയെത്തിയത് (Suresh Pattnana Oman Ship Attack).
ചൈനയിൽ നിന്ന് ഒമാൻ-ദുബായ് കടൽത്തീരത്തേക്ക് കപ്പൽ സഞ്ചരിക്കുമെന്ന് സുരേഷ് നേരത്തെ ഭാർഗവിയോട് പറഞ്ഞിരുന്നു. മേഖലയിലെ സംഘർഷാവസ്ഥയെക്കുറിച്ച് ഇരുവർക്കും ആശങ്കയുണ്ടായിരുന്നുവെന്നും, അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നതായും ഭാർഗവി പറഞ്ഞു. പത്ത് വർഷത്തിലേറെയായി ഇതേ ഷിപ്പിംഗ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്ന സുരേഷ്, അവസാന നാല് മാസമായി ചൈനയിൽ അസൈൻമെന്റിലായിരുന്നു. എൻഡിവിക്ക് നൽകിയ അഭിമുഖത്തിലാണ് കുടുംബം തങ്ങളുടെ പ്രിയപ്പെട്ടവന്റെ വേർപ്പാടിനെ കുറിച്ച് തുറന്ന് പറഞ്ഞത്.
ജൂൺ 9-ന് രാത്രി 8:30-ഓടെയാണ് ഭാർഗവി അവസാനമായി ഭർത്താവുമായി സംസാരിച്ചത്. ജനുവരി അവസാനം കപ്പലിൽ കയറിയ സുരേഷ് ഉടൻ തന്നെ ജോലിയിൽ നിന്ന് വിരമിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. അതിനിടെയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. കപ്പലിന്റെ എൻജിൻ, സാങ്കേതിക വിഭാഗങ്ങളുടെ ചുമതലയുണ്ടായിരുന്ന സുരേഷ് ആക്രമണം നടന്ന സമയത്ത് ഡെക്കിൽ ജോലിയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
സുരേഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി നടപടികൾ വേഗത്തിലാക്കണമെന്ന് കേന്ദ്ര-ആന്ധ്ര സർക്കാരുകളോട് ഭാർഗവി അഭ്യർത്ഥിച്ചു. ജിതിൻ (13), നഹീൻ (10) എന്നിങ്ങനെ രണ്ട് മക്കളുണ്ട്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു സുരേഷ് എന്നും, മക്കളുടെ വിദ്യാഭ്യാസത്തിനും കുടുംബത്തിന്റെ തുടർജീവിതത്തിനും സർക്കാർ സഹായം വേണമെന്നും അവർ ആവശ്യപ്പെട്ടു. മൃതദേഹം നാട്ടിലെത്തിക്കാൻ ഏതാനും ദിവസങ്ങൾ എടുത്തേക്കുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.
Story Summary: Bhargavi, the wife of Suresh Pattnana, an Andhra-based marine chief engineer killed in a ship attack off the Oman coast, has recounted the agonizing moments leading up to the confirmation of her husband’s death. The couple last spoke on June 9, and the absence of his daily “Good Morning” message on June 10 signaled that something was wrong.

