പൂനെ: ടൂറിസ്റ്റ് വിസയിലെത്തി നിയമവിരുദ്ധമായി മതപ്രചാരണം നടത്തിയ മൂന്ന് അമേരിക്കൻ പൗരന്മാരോട് എത്രയും വേഗം ഇന്ത്യ വിട്ടുപോകാൻ പൂനെ സിറ്റി പൊലീസ് ഉത്തരവിട്ടു. വിസ നിബന്ധനകൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇവർക്ക് ‘ലീവ് ഇന്ത്യ നോട്ടീസ്’ (Leave India Notice) നൽകുകയായിരുന്നു. മെയ് 10-നകം രാജ്യം വിടാനാണ് നിർദ്ദേശം.(Religious propaganda on tourist visa, 3 US citizens ordered to leave India)
53, 65, 66 വയസ് പ്രായമുള്ള മൂന്നംഗ സംഘം ഏപ്രിൽ 19 നും 21 നും ഇടയിലാണ് വിനോദസഞ്ചാരികളായി ഇന്ത്യയിലെത്തിയത്. കഴിഞ്ഞ ശനിയാഴ്ച പൂനെയിലെ ശുക്രവാർ പേഠ് മേഖലയിൽ വെച്ച് ഇവർ ഒരു ടാക്സി ഡ്രൈവറെ സമീപിക്കുകയും മതപരമായ ലഘുലേഖകൾ നൽകുകയും ചെയ്തു. ഇംഗ്ലീഷ്, ഹിന്ദി, മറാത്തി ഭാഷകളിലുള്ള ലഘുലേഖകളാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. വിദേശികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ടാക്സി ഡ്രൈവർ ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ പക്കൽ നിന്ന് വലിയ തോതിലുള്ള മതപ്രചാരണ സാമഗ്രികൾ കണ്ടെടുത്തു. ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ നടന്ന പ്രാഥമിക അന്വേഷണത്തിൽ ഇവർ വിസ നിയമങ്ങൾ ലംഘിച്ചതായി സ്ഥിരീകരിച്ചു. ടൂറിസ്റ്റ് വിസയിൽ എത്തുന്ന വിദേശികൾക്ക് ഇന്ത്യയിൽ മതപ്രഭാഷണങ്ങളോ പ്രചാരണങ്ങളോ നടത്താൻ അനുമതിയില്ല.

