റാഞ്ചി: ജാർഖണ്ഡിലെ റാഞ്ചിയിലുള്ള ആർഎസ്എസ് കാര്യാലയത്തിന് നേരെ അജ്ഞാതർ പെട്രോൾ ബോംബ് എറിഞ്ഞു. ചൊവ്വാഴ്ച അർദ്ധരാത്രി 12.36-ഓടെയാണ് സംഭവം നടന്നത്. കാര്യാലയത്തിന്റെ മതിലിന് പുറത്താണ് രണ്ട് കുപ്പികൾ വീണത് ( Ranchi RSS Office Attack). ആക്രമണത്തിൽ ആളപായമോ കെട്ടിടത്തിന് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങളിൽ രണ്ട് യുവാക്കൾ ബൈക്കിലെത്തി ഓഫീസിന് നേരെ പെട്രോൾ നിറച്ച കുപ്പികൾ എറിയുന്നത് വ്യക്തമാണ്. ചില്ലി സോസ് കുപ്പികളിലാണ് ഇവർ പെട്രോൾ നിറച്ച് ആക്രമണത്തിന് ഉപയോഗിച്ചത്. ആദ്യ കുപ്പി നിലത്തുവീണ് തീ പിടിച്ചെങ്കിലും രണ്ടാമത്തേത് ഓഫീസ് വളപ്പിലേക്ക് എത്തുന്നതിന് മുൻപ് തകർന്നു. സംഭവസ്ഥലത്ത് നിന്ന് പോലീസ് കുപ്പികൾ കണ്ടെടുത്തു ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. പ്രതികളെ കണ്ടെത്താനായി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
സംഭവം വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. സംസ്ഥാനത്ത് അശാന്തി പടർത്താനുള്ള ശ്രമമാണിതെന്ന് കേന്ദ്രമന്ത്രി സഞ്ജയ് സേത്തും പ്രതിപക്ഷ നേതാവ് ബാബുലാൽ മറാണ്ടിയും കുറ്റപ്പെടുത്തി. ഓഫീസിന് സമീപം സ്ഥിരം പോലീസ് പിക്കറ്റ് സ്ഥാപിക്കണമെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ ഉടൻ പിടികൂടണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. 18-ഓളം പ്രചാരകർ ഓഫീസിനുള്ളിൽ ഉണ്ടായിരുന്നപ്പോഴാണ് ആക്രമണം നടന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Summary: Two unidentified men hurled petrol bombs at the RSS office in Ranchi late Tuesday night, though no casualties or property damage were reported. BJP leaders have alleged a larger conspiracy behind the attack, demanding an immediate and thorough investigation into the incident and the establishment of permanent police security near the premises.

