ന്യൂഡൽഹി: രാജ്യത്ത് പൊതുമേഖലാ എണ്ണക്കമ്പനികൾ ഇന്ധനവില വീണ്ടും കുത്തനെ കൂട്ടിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത കടന്നാക്രമണവുമായി രാഹുൽ ഗാന്ധി. ഇന്ത്യ ഒരു വലിയ സാമ്പത്തിക കൊടുങ്കാറ്റിനെയാണ് അഭിമുഖീകരിക്കാൻ പോകുന്നതെന്നും വരാനിരിക്കുന്നത് കടുത്ത പ്രതിസന്ധിയുടെ നാളുകളാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തന്റെ മണ്ഡലമായ റായ്ബറേലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കോൺഗ്രസ് നേതാവ്.(Rahul Gandhi Warns Of Impending Economic Storm Over Fuel Price Hike Slams PM Modi)
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ സാമ്പത്തിക ഘടനയെ അട്ടിമറിച്ചതായും ഇതിന്റെ ആഘാതം നേരിടേണ്ടി വരുന്നത് സാധാരണക്കാരായ ജനങ്ങളാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. നരേന്ദ്ര മോദി രാജ്യത്തിന്റെ സാമ്പത്തിക ഘടന പൂർണ്ണമായി മാറ്റിമറിച്ചു കഴിഞ്ഞു. ഒരു വലിയ സാമ്പത്തിക കൊടുങ്കാറ്റ് വരാനിരിക്കുകയാണ്. അവരുടെ അദാനി-അംബാനി സാമ്പത്തിക ഘടന അധികകാലം നിലനിൽക്കില്ല, അത് ഉടൻ തകർന്നടിയും. ഏറ്റവും നിർഭാഗ്യകരമായ കാര്യം ഇതിന്റെ ദുരിതം മുഴുവൻ അനുഭവിക്കേണ്ടി വരുന്നത് ഇവിടുത്തെ സാധാരണക്കാരനായിരിക്കും എന്നതാണ്. ഈ സാമ്പത്തിക ആഘാതം അദാനിയെയോ അംബാനിയെയോ മോദിയെയോ ബാധിക്കില്ല. ഇതൊരു അഭൂതപൂർവ്വമായ തകർച്ചയായിരിക്കും. രാജ്യത്തിന് കഠിനമായ സമയമാണ് വരുന്നത്. ഈ പ്രതിസന്ധി പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുന്നതിന് പകരം ജനങ്ങളോട് വിദേശയാത്രകൾ ഒഴിവാക്കാനാണ് പ്രധാനമന്ത്രി ആവശ്യപ്പെടുന്നത്, എന്നാൽ അദ്ദേഹം തന്നെ ലോകം ചുറ്റിക്കണ്ടുകൊണ്ടിരിക്കുകയാണ്, രാഹുൽ ഗാന്ധി വിമർശിച്ചു.
കഴിഞ്ഞ നാല് വർഷമായി ഇന്ധനവിലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പൊതുമേഖലാ എണ്ണക്കമ്പനികൾ നീക്കിയതോടെ ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിക്കുന്നത്. ചൊവ്വാഴ്ച പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 90 പൈസയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. പുതിയ വർദ്ധനവോടെ ദേശീയ തലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 98.64 രൂപയായും ഡീസൽ വില ലിറ്ററിന് 91.58 രൂപയായും ഉയർന്നു. സംസ്ഥാനങ്ങളിലെ പ്രാദേശിക നികുതി നിരക്കുകൾ അനുസരിച്ച് മറ്റ് നഗരങ്ങളിൽ വില ഇതിലും വർദ്ധിക്കും.
Story Summary
Leader of Opposition Rahul Gandhi warned of an impending “economic storm” in India following back-to-back fuel price hikes. Slamming PM Narendra Modi for altering the nation’s economic framework to favor select corporate giants, Rahul noted that common citizens would face unprecedented hardship as petrol and diesel rates hit their highest levels since May 2022, triggered by a 50% surge in global crude prices due to the US-Israel-Iran military conflict.

