ന്യൂഡൽഹി: കഴിഞ്ഞ വർഷം ഇന്ത്യൻ സൈന്യം അതിർത്തിക്കപ്പുറമുള്ള ഭീകരവാദ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക അച്ചടക്കത്തിന്റെയും നയതന്ത്രജ്ഞതയുടെയും സാമ്പത്തിക കരുത്തിന്റെയും ഏകോപിത രൂപമായ ‘സ്മാർട്ട് പവർ’ തന്ത്രത്തിന്റെ മികച്ച ഉദാഹരണമാണെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി (General Upendra Dwivedi on Operation Sindoor). ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുകയും വർഷങ്ങളായുള്ള തന്ത്രപരമായ അനുമാനങ്ങളെ തിരുത്തിക്കുറിക്കുകയും ചെയ്ത ശേഷം രാജ്യം തികച്ചും ബോധപൂർവ്വമാണ് സൈനിക നീക്കം അവസാനിപ്പിച്ചത്. ഡൽഹിയിലെ മനേക്‌ഷാ സെന്ററിൽ സെന്റർ ഫോർ ലാൻഡ് വാർഫെയർ സ്റ്റഡീസ് സംഘടിപ്പിച്ച ‘സെക്യൂരിറ്റി ടു പ്രോസ്പെരിറ്റി: സ്മാർട്ട് പവർ ഫോർ സസ്റ്റൈൻഡ് നാഷണൽ ഗ്രോത്ത്’ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി 2025 മെയ് 6-7 തീയതികളിൽ നടന്ന ഈ സൈനിക നീക്കം വെറും 22 മിനിറ്റുകൾ കൊണ്ടാണ് ലക്ഷ്യം കണ്ടത്. തുടർന്ന് 88 മണിക്കൂർ നീണ്ടുനിന്ന രാഷ്ട്രീയ-സൈനിക നീക്കങ്ങൾക്കൊടുവിൽ മെയ് 10-ഓടെയാണ് ഇത് പൂർണ്ണതയിലെത്തിയത്. ഏത് ആയുധം എപ്പോൾ, എത്ര തീവ്രതയോടെ പ്രയോഗിക്കണമെന്ന് കൃത്യമായി തീരുമാനിക്കാനുള്ള രാജ്യത്തിന്റെ തന്ത്രപരമായ വിവേകമാണ് ഇതിലൂടെ പ്രകടമായത്. ആഗോളതലത്തിൽ സഖ്യങ്ങൾക്കിടയിൽ അവിശ്വാസവും തകർച്ചയും നിലനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ സുരക്ഷ എന്നത് വികസനത്തിന് വേണ്ടിയുള്ള വെറുമൊരു ചിലവല്ലെന്നും, മറിച്ച് സാമ്പത്തിക പുരോഗതി കൈവരിക്കാനുള്ള മുൻവ്യവസ്ഥയാണെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു. പാകിസ്ഥാൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് തുടർന്നാൽ അവർ ഭൂമിശാസ്ത്രത്തിന്റെ ഭാഗമാകണോ അതോ ചരിത്രത്തിന്റെ ഭാഗമാകണോ എന്ന് സ്വയം തീരുമാനിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇന്ത്യയുടെ ഭാവി പ്രതിരോധ തന്ത്രങ്ങൾക്കായി ‘SMART’ എന്നൊരു പുതിയ മാർഗ്ഗരേഖയും കരസേനാ മേധാവി മുന്നോട്ടുവെച്ചു. സ്റ്റേറ്റ്ക്രാഫ്റ്റ് (Statecraft – നയതന്ത്രം), മാനുഫാക്ചറിങ് ഡെപ്ത് (Manufacturing depth – ആഭ്യന്തര ഉത്പാദനം), ആക്സിലറേറ്റിങ് ഇന്നൊവേഷൻ (Accelerating innovation – നവീകരണം), റെസിലിയൻസ് (Resilience – പ്രതിരോധ ശേഷി), ടെക്നോളജി പ്രൈമസി (Technology primacy – സാങ്കേതിക മേധാവിത്വം) എന്നിവയാണ് ഈ തന്ത്രത്തിന്റെ പ്രധാന ഘടകങ്ങൾ. അടുത്ത ദശകത്തിൽ സാങ്കേതികവിദ്യ കൈയാളുന്നവരായിരിക്കും യുദ്ധങ്ങളുടെ ഗതി നിർണ്ണയിക്കുകയെന്നും തദ്ദേശീയമായ സാങ്കേതിക വിദ്യകളിൽ ഇന്ത്യ മുൻപന്തിയിൽ എത്തണമെന്നും ജനറൽ ഉപേന്ദ്ര ദ്വിവേദി കൂട്ടിച്ചേർത്തു.
Summary: Speaking at a seminar hosted by the defense think-tank CLAWS in New Delhi, Army Chief General Upendra Dwivedi hailed ‘Operation Sindoor’ as the ultimate expression of India’s “smart power” doctrine. Launched in May 2025 following the deadly Pahalgam terror attack, the operation targeted terror infrastructure deep inside Pakistan and PoJK with an initial 22-minute precision strike window, ultimately lasting 88 hours before a deliberate strategic halt on May 10.

