ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നീക്കാൻ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാക്കണമെന്ന് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ത്യൻ കപ്പലുകളുടെ സുഗമമായ യാത്ര ഉറപ്പാക്കാൻ നയതന്ത്ര നീക്കങ്ങൾ തുടരുകയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.(PM Modi speaks to Emmanuel Macron, Hormuz crisis discussed)
ഇറാൻ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്കായി ഇന്ത്യയ്ക്ക് നൽകിയിരുന്ന ഉപരോധ ഇളവുകൾ ഇനി പുതുക്കില്ലെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വ്യക്തമാക്കി. ഇറാനിയൻ എണ്ണ ഇറക്കുമതിക്ക് നൽകിയിരുന്ന 30 ദിവസത്തെ ഇളവ് ഈ മാസം 19-ന് അവസാനിക്കും. ഇതോടെ ഇറാനിൽ നിന്നും റഷ്യയിൽ നിന്നും ഇന്ത്യയ്ക്ക് എണ്ണ വാങ്ങുന്നത് വെല്ലുവിളിയാകും.
ഇളവുകൾ റദ്ദാക്കുന്ന സാഹചര്യത്തിൽ, ഇന്ത്യ അമേരിക്കയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് ഭരണകൂടം പ്രതികരിച്ചു. ലോകത്തിലെ ക്രൂഡ് ഓയിൽ നീക്കത്തിന്റെ അഞ്ചിലൊന്ന് ഭാഗവും നടക്കുന്ന ഹോർമുസ് കടലിടുക്കിലെ അസ്ഥിരത ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

