ന്യൂഡൽഹി: ഒരാഴ്ച നീളുന്ന ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിലേക്കും സ്ലോവാക്യയിലേക്കും യാത്ര തിരിച്ചു (PM Modi Embarks on France Tour). ഫ്രാൻസിലെ എവിയനിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. തുടർച്ചയായ എട്ടാം തവണയാണ് ജി7 ഉച്ചകോടിയിലേക്ക് ഇന്ത്യ ക്ഷണിക്കപ്പെടുന്നത്. ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആഗോള സ്വാധീനത്തെയും പങ്കാളികൾ ഇന്ത്യയിൽ അർപ്പിക്കുന്ന വിശ്വാസത്തെയും ഇത് പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി തന്റെ യാത്രയ്ക്ക് മുന്നോടിയായി പറഞ്ഞു. ഇന്ത്യയ്ക്ക് വേണ്ടി മാത്രമല്ല, ‘ഗ്ലോബൽ സൗത്ത്’ രാജ്യങ്ങളുടെ കൂടി ശബ്ദമായാകും ഇന്ത്യ ജി7 ഉച്ചകോടിയിൽ സംസാരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഫ്രാൻസിലെത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ‘സ്പെഷ്യൽ ഗ്ലോബൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ എന്ന നിലയിലേക്ക് ഉയർത്തിയ ശേഷം ഇരുവരും നടത്തുന്ന നിർണ്ണായക കൂടിക്കാഴ്ചയാണിത്. ജൂൺ 14-ന് പ്രസിഡന്റ് മാക്രോണിനൊപ്പം ‘ഭാരത് ഇന്നോവേറ്റസ്’ എന്ന പരിപാടി അദ്ദേഹം ഉദ്ഘാടനം ചെയ്യും. സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി സ്ലോവാക്യയിലെത്തുന്നത്. 1993-ൽ സ്ലോവാക്യ രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി അവിടെ സന്ദർശനം നടത്തുന്നത്. സ്ലോവാക്യൻ പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനിയുമായും പ്രധാനമന്ത്രി ഫിക്കോയുമായും അദ്ദേഹം ചർച്ചകൾ നടത്തും. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
Summary: Prime Minister Narendra Modi has embarked on a week-long official visit to France and Slovakia. His itinerary includes attending the G7 Summit in Evian, France, where he will represent India and advocate for the aspirations of the ‘Global South.’ During his time in France, he will hold strategic talks with President Emmanuel Macron and inaugurate the ‘Bharat Innovates’ event.

