ഇറ്റാനഗർ: അഴിമതി ആരോപണങ്ങളിൽ സി.ബി.ഐ അന്വേഷണം നേരിടുന്ന അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു (Pema Khandu resignation protest). കഴിഞ്ഞ പത്ത് വർഷത്തിനിടെ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്ക് പൊതുമരാമത്ത് കരാറുകൾ നൽകിയതുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് അരുണാചൽ സിവിൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചത്.
മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സുതാര്യമായ അന്വേഷണത്തിന് അദ്ദേഹം മാറിനിൽക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പേമ ഖണ്ഡു പ്രതികരിച്ചു. സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായും സി.ബി.ഐ അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. “സത്യം പുറത്തുവരും, പാൽ പാലായും വെള്ളം വെള്ളമായും വേർതിരിക്കപ്പെടും” – ചൊവ്വാഴ്ച അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അഴിമതി ആരോപണത്തിൽ കഴമ്പില്ലെന്ന് തെളിഞ്ഞാൽ പേമ ഖണ്ഡുവിന് സ്ഥാനത്ത് തുടരാമെന്നും എന്നാൽ അന്വേഷണ കാലയളവിൽ ഉന്നത പദവിയിൽ ഇരിക്കുന്നത് ജനവിശ്വാസത്തെ തകർക്കുമെന്നും എ.സി.എസ് ചെയർമാൻ ബയാബാംഗ് ജോറാം പറഞ്ഞു. ഉത്തർപ്രദേശ്, ബംഗാൾ, തമിഴ്‌നാട് എന്നിവിടങ്ങളിൽ രാഷ്ട്രീയ മാറ്റങ്ങൾ തുടരുന്നതിനിടെ വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചലിലും മുഖ്യമന്ത്രി നേരിടുന്ന ഈ പ്രതിസന്ധി ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്.
Summary: Protesters led by the Arunachal Civil Society are demanding the resignation of CM Pema Khandu following a Supreme Court order for a CBI preliminary inquiry into alleged corruption in public works contracts. While Khandu dismissed the charges and welcomed the probe, protesters argue a fair investigation is impossible while he remains in office.

