ന്യൂഡൽഹി: ഇന്ത്യയുടെ മിന്നലാക്രമണത്തിൽ പാകിസ്ഥാൻ തകർന്നടിഞ്ഞ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിന്റെ ഒന്നാം വാർഷികത്തിൽ വീണ്ടും യുദ്ധഭീഷണിയുമായി പാക് സംയുക്ത സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. പാകിസ്ഥാന്റെ പരമാധികാരത്തിന് നേരെ കടന്നുകയറാൻ ശ്രമിച്ചാൽ യുദ്ധം വെറും അതിർത്തികളിൽ ഒതുങ്ങില്ലെന്നും അത് ശത്രുവിന് അങ്ങേയറ്റം അപകടകരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Pakistan Army Chief Asim Munir Threatens India On Operation Sindoor Anniversary)
കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഇന്ത്യ നടത്തിയ ആക്രമണത്തെ ‘പരമാധികാര ലംഘനം’ എന്ന് വിശേഷിപ്പിച്ച മുനീർ, അന്ന് പാകിസ്ഥാൻ തിരിച്ചടി നൽകിയതായും അവകാശപ്പെട്ടു. ഇത് വെറുമൊരു യുദ്ധമല്ലെന്നും രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിൽ ഇന്ത്യ നടത്തിയ സൈനിക നീക്കങ്ങളെല്ലാം പരാജയപ്പെട്ടവയാണെന്നും വ്യാജ ആരോപണങ്ങളിലൂടെ പാകിസ്ഥാനെ തളർത്താനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ആണവായുധ ഭീഷണിയും അടിസ്ഥാന സൗകര്യങ്ങളെ തകർക്കലും
ഇന്ത്യക്കെതിരെ മുനീർ ഉയർത്തുന്ന ആദ്യത്തെ ഭീഷണിയല്ല ഇത്. സിന്ധു നദീതടത്തിലെ ഇന്ത്യയുടെ അണക്കെട്ടുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകർക്കുമെന്ന് കഴിഞ്ഞ ഡിസംബറിൽ അദ്ദേഹം പ്രസ്താവിച്ചിരുന്നു. കൂടാതെ, പാകിസ്ഥാൻ തകരുന്ന സാഹചര്യമുണ്ടായാൽ ലോകത്തിന്റെ പകുതി ഭാഗത്തെയും തങ്ങൾക്കൊപ്പം താഴേക്ക് കൊണ്ടുപോകുമെന്ന തരത്തിലുള്ള ആണവായുധ ഭീഷണിയും അദ്ദേഹം നേരത്തെ മുഴക്കിയിരുന്നു.
കഴിഞ്ഞ വർഷം ഏപ്രിലിൽ പഹൽഗാമിൽ പാക് സ്പോൺസേഡ് ഭീകരർ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. മെയ് 7-ന് പാക് അധീന കാശ്മീരിലെ ഒൻപതോളം ഭീകര ക്യാമ്പുകൾ ഇന്ത്യൻ സൈന്യം തകർത്തു. ഇതിനെത്തുടർന്ന് പാകിസ്ഥാൻ തിരിച്ചടിക്ക് ശ്രമിച്ചെങ്കിലും മെയ് 10-ഓടെ പാകിസ്ഥാന്റെ വ്യോമതാവളങ്ങളും റഡാർ സംവിധാനങ്ങളും തകർത്ത് ഇന്ത്യ അവരെ മുട്ടുകുത്തിച്ചു. തുടർന്ന് പാകിസ്ഥാൻ തന്നെ ഇന്ത്യയെ സമീപിച്ച് വെടിനിർത്തൽ ആവശ്യപ്പെടുകയായിരുന്നു.
Story Summary
A year after the crushing defeat in Operation Sindoor, Pakistan’s Army Chief Asim Munir issued fresh threats against India, warning of widespread and painful consequences for any future military action. Munir’s provocative speech follows his previous threats to target Indian infrastructure and use nuclear capabilities.

