ജുനാഗഢ്: ഗുജറാത്തിലെ ജുനാഗഢ് ജില്ലയിലുള്ള വിസാവദർ താലൂക്കിലെ ഭൂത്ഡി ഗ്രാമത്തിൽ മതപരമായ ചടങ്ങിനിടെ ദളിത് വിഭാഗക്കാരെ അധിക്ഷേപിക്കുകയും വിവേചനം കാണിക്കുകയും ചെയ്തതായി പരാതി. പ്രാദേശിക രാമക്ഷേത്രത്തിൽ നടന്ന പാടോത്സവത്തോടനുബന്ധിച്ചുള്ള സമൂഹ സദ്യയിലാണ് സംഭവം. സംഭവത്തെത്തുടർന്ന് അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു.(Outrage In Gujarat Village After Dalits Denied Entry To Temple Feast)
അജയ്ഭായ് ചതുർഭായ് ബോറിച്ച നൽകിയ പരാതി പ്രകാരം, ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത് പ്രസാദം സ്വീകരിക്കാനെത്തിയ തന്നെയും കമ്മ്യൂണിറ്റിയിലെ മറ്റുള്ളവരെയും പ്രതികൾ തടയുകയായിരുന്നു. ബാബുഭായ് ഉകാഭായ് ദുധാനി ഉൾപ്പെടെയുള്ള അഞ്ച് പ്രതികൾ ദളിത് ഭക്തരെ ലക്ഷ്യം വെച്ച് സംസാരിക്കുകയും മറ്റ് ഭക്തരിൽ നിന്ന് അകന്നുനിൽക്കാൻ നിർബന്ധിക്കുകയും ചെയ്തു. മറ്റുള്ളവർക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ പ്രതികൾ, ഭക്തരുടെ കൈകളിൽ നിന്ന് പാത്രങ്ങൾ തട്ടിപ്പറിച്ചതായും ആക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ചതായും പരാതിയിൽ പറയുന്നു.
ഗ്രാമത്തിലെ പരിപാടിക്കിടെ തങ്ങൾ നേരിട്ട അപമാനത്തെക്കുറിച്ച് പരാതിക്കാരിലൊരാളായ ഉമേഷ് നഗ്‌വാൻ ദുഃഖം രേഖപ്പെടുത്തി. ദളിത് വിഭാഗത്തിലുള്ളവരെ പ്രത്യേകമായി മാറ്റി ഇരുത്തി. അവർക്ക് വെള്ളം നൽകാൻ പ്രത്യേക പാത്രങ്ങൾ ഉപയോഗിച്ചു. ചിലരോട് വീട്ടിൽ നിന്ന് സ്വന്തം പാത്രങ്ങൾ കൊണ്ടുവരാൻ പോലും ആവശ്യപ്പെട്ടു. സ്വാതന്ത്ര്യം കിട്ടി ഇത്രയും വർഷമായിട്ടും ഇത്തരം തൊട്ടുകൂടായ്മ നിലനിൽക്കുന്നത് സമൂഹത്തിന് തന്നെ നാണക്കേടാണ്, എന്നും അദ്ദേഹം പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, മനപ്പൂർവ്വമായ അധിക്ഷേപം എന്നീ വകുപ്പുകൾ പ്രകാരം അഞ്ച് പേർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാൻ ജില്ലാ ഭരണകൂടവും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ക്ഷേത്രത്തിൽ സന്നിഹിതരായിരുന്ന സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്ന നടപടികൾ പുരോഗമിക്കുകയാണ്.

