ഭുവനേശ്വർ: ഒഡിഷയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പുരിയിലെ ഹോട്ടൽ നീന്തൽക്കുളത്തിൽ (സ്വിമ്മിങ് പൂൾ) യുവ നർത്തകിയെ മരിച്ച നിലയിൽ കണ്ടെത്തി (Puri Hotel Female Dancer Death). പുരി പട്ടണത്തിലെ ചക്രതീർത്ഥ റോഡിലുള്ള ഹോട്ടലിലാണ് തിങ്കളാഴ്ച നാടിനെ നടുക്കിയ സംഭവം നടന്നത്.
അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പുരിയിലെ ജില്ലാ ആസ്ഥാന ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഹോട്ടലിൽ വെച്ച് നടന്ന ഒരു ബാച്ചിലർ പാർട്ടിയിൽ നൃത്തം ചെയ്യുന്നതിനായി മറ്റൊരു യുവതിക്കൊപ്പമാണ് ഇവർ ഇവിടെയെത്തിയതെന്ന് പൊലീസും പ്രാദേശിക വൃത്തങ്ങളും സ്ഥിരീകരിച്ചു.
അതേസമയം, യുവതിയുടെ മരണത്തിൽ കടുത്ത ദുരൂഹതയുണ്ടെന്നും മകളെ ആരെങ്കിലും ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
യുവതി അബദ്ധത്തിൽ പൂളിൽ വീണ് മുങ്ങിമരിച്ചതാണോ അതോ പാർട്ടിയിലുണ്ടായിരുന്ന ആരെങ്കിലും ബോധപൂർവ്വം തള്ളിയിട്ടതാണോ എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി ഹോട്ടൽ പരിസരത്തെയും ബാച്ചിലർ പാർട്ടി നടന്ന ഹാളിലെയും സിസിടിവി (CCTV) ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. കൂടാതെ പാർട്ടിയിൽ പങ്കെടുത്ത അതിഥികളെയും ഹോട്ടൽ ജീവനക്കാരെയും ചോദ്യം ചെയ്തുവരുന്നു.
Story Summary:
A young female dancer was found dead in the swimming pool of a hotel on Chakratirtha Road in Puri, Odisha. The woman had arrived with a friend to perform at a bachelor party, and while the police are checking CCTV footage to find the cause, her family has alleged foul play and murder.

