ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഐഎം കേരള സംസ്ഥാന ഘടകത്തിനെതിരെ രൂക്ഷമായ വിമർശനവുമായി കേന്ദ്ര നേതൃത്വം. കേരളത്തിൽ പാർട്ടിക്ക് സംഭവിച്ച ഗുരുതരമായ വീഴ്ചകൾ അക്കമിട്ട് നിരത്തുന്നതാണ് ഡൽഹിയിൽ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലെ സംഘടനാ റിപ്പോർട്ട്.(CPIM Central Committee Criticizes Kerala Leadership For Election Defeat)
തിരഞ്ഞെടുപ്പിൽ അമിത ആത്മവിശ്വാസം പുലർത്തിയത് വലിയ വിനയായെന്നാണ് പ്രധാന വിമർശനം. ഇടതുപക്ഷ നയങ്ങളിൽ നിന്ന് പിന്നോട്ട് പോയെന്നും, നേതാക്കളുടെ ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റവും പ്രതികരണങ്ങളും കമ്മ്യൂണിസ്റ്റ് ശൈലിക്ക് നിരക്കാത്തതാണെന്നും യോഗത്തിൽ കടുത്ത വിമർശനമുയർന്നു.
തുടർച്ചയായി പത്തുവർഷം അധികാരത്തിൽ ഇരുന്നത് പാർട്ടിയുടെ സംഘടനാ കരുത്തിൽ വലിയ വിള്ളലുണ്ടാക്കി. എങ്ങനെയും ജയിക്കുമെന്ന ചിന്ത നേതാക്കളെ ബാധിച്ചതാണ് തോൽവിക്ക് കാരണം. നേതാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന അധികാര വ്യാമോഹം പാർട്ടിയിൽ വിമതർ പെരുകാൻ കാരണമായി. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് താഴെത്തട്ടിൽ നിന്നുയർന്ന ശാസ്ത്രീയമായ വിമർശനങ്ങളെയും നിർദ്ദേശങ്ങളെയും സംസ്ഥാന നേതൃത്വം പരിഹാസത്തോടെയാണ് കണ്ടത്. പാർട്ടിയുടെ പ്രവർത്തന ശൈലിയിൽ ഉടനടി ആഴത്തിലുള്ള തിരുത്തലുകൾ വരുത്തണമെന്നും സംഘടന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എം.എ. ബേബി അവതരിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലും സമാനമായ തിരുത്തൽ ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. നേതാക്കളുടെ സ്ഥാനമോഹങ്ങൾ പാർട്ടിയെ സംഘടനപരമായി ദുർബലപ്പെടുത്തുന്നതിന്റെ തെളിവാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ ബിജെപി വലിയ തോതിൽ സ്വാധീനമുറപ്പിക്കുന്നുണ്ടെന്നും, അടിയന്തിരമായി തിരുത്തൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ബിജെപിയുടെ കടന്നുകയറ്റം തടയാനാവില്ലെന്നും റിപ്പോർട്ടിൽ കടുത്ത മുന്നറിയിപ്പുണ്ട്. ഇന്നലെയോടെ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അവലോകന ചർച്ചകൾ പൂർത്തിയായിരുന്നു. കേന്ദ്ര കമ്മിറ്റി യോഗത്തിലെ ചർച്ചകൾക്ക് ജനറൽ സെക്രട്ടറി എം.എ. ബേബി ഇന്ന് ഔദ്യോഗികമായി മറുപടി നൽകും. ഇതിനുപുറമേ, രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യം, അയോധ്യ രാമക്ഷേത്ര നിർമ്മാണം, പാചകവാതക-ഇന്ധന വിലവർദ്ധനവ്, ചോദ്യപേപ്പർ ചോർച്ച, തെറ്റ് തിരുത്തൽ രേഖ, ആദിവാസി മേഖലകളിലെ പാർട്ടി പ്രവർത്തനം വിപുലീകരിക്കൽ എന്നിവയും ഇന്നത്തെ യോഗത്തിൽ പ്രധാന അജണ്ടകളായി ചർച്ച ചെയ്യും. മൂന്നുദിവസമായി നടന്ന കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് സമാപിക്കും.
Story Summary
The CPIM Central Committee severely criticized the Kerala state leadership for its recent assembly election defeat, citing overconfidence, arrogance in leaders’ behavior, and a shift away from leftist policies. The review report presented by General Secretary M.A. Baby warned of a strong BJP resurgence in the state unless immediate and deep corrective measures are implemented.

