ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷ നടക്കുന്ന ഇന്ന് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ ക്യാമ്പസിൽ തന്നെ തുടരണമെന്ന നാഷണൽ മെഡിക്കൽ കമ്മീഷന്റെ ഉത്തരവ് അതൃപ്തിക്ക് കാരണമാകുന്നു. ആൾമാറാട്ടം പോലുള്ള മുൻകാല ക്രമക്കേടുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നിർദ്ദേശം പുറപ്പെടുവിച്ചത്.(NEET re-exam 2026, Medical students protest as NEET re-examination held under tight security)
ഇന്നലെയും ഇന്നും വിദ്യാർത്ഥികൾക്ക് അവധി അനുവദിക്കരുതെന്നും ക്യാമ്പസിൽ നിർബന്ധിത ആക്ടിവിറ്റികൾ ഉറപ്പുവരുത്തണമെന്നുമാണ് എൻഎംസി നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ, ഒരു അവധി ദിനത്തിൽ വിദ്യാർത്ഥികളെ ക്യാമ്പസിൽ പിടിച്ചുനിർത്തുന്നത് അനാവശ്യവും ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു.
അതേസമയം, രാജ്യത്തുടനീളമുള്ള 5440 പരീക്ഷാ കേന്ദ്രങ്ങളിലായി 23 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് നീറ്റ് പുനഃപരീക്ഷ എഴുതുന്നത്. ഉച്ചയ്ക്ക് 2 മുതൽ 5.15 വരെയാണ് പരീക്ഷ. സുതാര്യമായ രീതിയിൽ പരീക്ഷ പൂർത്തിയാക്കാൻ എൻടിഎ (NTA) പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ചോദ്യപേപ്പറുകളുടെയും ഉത്തരക്കടലാസുകളുടെയും സുരക്ഷ അർദ്ധസൈനിക വിഭാഗങ്ങൾക്കാണ്. വ്യോമസേനയുടെ സഹായത്തോടെയാണ് ചോദ്യപേപ്പറുകൾ സുരക്ഷിതമായി കേന്ദ്രങ്ങളിലെത്തിച്ചത്.
1.5 ലക്ഷം സിസിടിവി ക്യാമറകളും 51,000 സിഗ്നൽ ജാമറുകളും കേന്ദ്രങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്. എൻടിഎയുടെ പ്രത്യേക സംഘം ക്യാമറ ദൃശ്യങ്ങൾ തത്സമയം നിരീക്ഷിക്കും. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് പരീക്ഷാ ഹാളിലേക്കുള്ള പ്രവേശനം. ഹാൾടിക്കറ്റ്, തിരിച്ചറിയൽ രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ നിർബന്ധമാണ്. നിയമവിരുദ്ധ നടപടികൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും എൻടിഎ മുന്നറിയിപ്പ് നൽകി.
Story Summary
As the NEET re-examination takes place today for 23 lakh students under heavy security, MBBS students across medical colleges are against the National Medical Commission’s directive to remain on campus during the weekend. While the NTA has implemented strict surveillance measures, including paramilitary security and signal jammers, students argue that being “locked in” without leave is an unfair consequence of the agency’s past failures.

