നാസിക്: ചർച്ചയായ നാസിക് ടിസിഎസ് കേസിൽ മുഖ്യപ്രതി ഡാനിഷ് ഷെയ്ഖിനെതിരെ പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ കൂടി ചുമത്തി പൊലീസ്. പരാതി നൽകിയ യുവതി പട്ടിക വിഭാഗത്തിൽപ്പെട്ട ആളായതിനാലാണ് നടപടിയെന്ന് പൊലീസ് വിശദീകരിച്ചു.(Nashik TCS case, SC/ST Act charged against accused; Search intensified for Nida Khan)
ലൈംഗികാതിക്രമം, നിർബന്ധിത മതപരിവർത്തന ശ്രമം എന്നീ ഗൗരവകരമായ ആരോപണങ്ങൾ നിലനിൽക്കുന്ന എഫ്‌ഐആറിലാണ് പുതിയ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയത്. കേസിലെ മറ്റൊരു പ്രതിയായ നിദാ ഖാനെ കണ്ടെത്താൻ പൊലീസ് നീക്കം ഊർജിതമാക്കി. പ്രതിയെ കണ്ടെത്താനായി ഒരു പ്രത്യേക സംഘം മുംബൈയിൽ എത്തിയെങ്കിലും അവർ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് കണ്ടെത്താനായില്ല. നിദ കമ്പനിയിലെ എച്ച്.ആർ മാനേജരാണെന്ന പ്രചാരണം തെറ്റാണെന്ന് ടിസിഎസും നിദയുടെ കുടുംബവും വ്യക്തമാക്കി. അവർ കമ്പനിയിലെ ഒരു സാധാരണ ജീവനക്കാരി മാത്രമാണെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, നിദാ ഖാനെതിരെയുള്ള പരാതി വ്യാജമാണെന്ന് അവരുടെ കുടുംബം ആരോപിച്ചു. നാസിക്കിലെ വിവാദ ആൾദൈവത്തിനെതിരെയുള്ള സ്ത്രീപീഡന പരാതികളിൽ നിന്ന് പൊതുജനശ്രദ്ധ തിരിക്കാനാണ് പൊലീസ് ഇങ്ങനെയൊരു കള്ളക്കഥ മെനയുന്നതെന്ന് കുടുംബം ആരോപിച്ചു. ദേശീയ വനിതാ കമ്മീഷൻ നിയോഗിച്ച പ്രത്യേക സംഘം നാസിക്കിലെത്തി പരാതിക്കാരിയുടെ മൊഴി എടുക്കുകയും അന്വേഷണ പുരോഗതി വിലയിരുത്തുകയും ചെയ്തു.

