ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്കും പുതിയ സർക്കാർ രൂപീകരണ ചർച്ചകൾക്കും പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ (MK Stalin X Post on Congress). സഖ്യത്തിൽ ഒപ്പം നിന്ന് മത്സരിച്ച് ജയിച്ച ശേഷം നന്ദി പറയാൻ പോലും കോൺഗ്രസ് എംഎൽഎമാർ തയ്യാറായില്ലെന്ന് സ്റ്റാലിൻ എക്സിൽ കുറിച്ചു. അതേസമയം, കമ്മ്യൂണിസ്റ്റ് പാർട്ടികളും വിസികെയും കാണിച്ച രാഷ്ട്രീയ മാന്യതയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
ഡിഎംകെ സഖ്യത്തിൽ നിന്ന് ജയിച്ച കോൺഗ്രസ് എംഎൽഎമാർ നന്ദി അറിയിക്കാൻ പോലും വന്നില്ലെന്നും ജയത്തിന് പിന്നാലെ അവർ സഖ്യം ഉപേക്ഷിച്ചു പോയെന്നും സ്റ്റാലിൻ ആരോപിച്ചു. കമ്മ്യൂണിസ്റ്റ് നേതാക്കളും വിസികെ അധ്യക്ഷൻ തിരുമാവളവനും ഡിഎംകെയോടുള്ള വിശ്വാസവും സൗഹൃദവും നിലനിർത്തി. തമിഴ്‌നാടിന്റെ വികസനത്തിനായി ഡിഎംകെയോടൊപ്പം ഉറച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ച അവരെ എത്ര പ്രശംസിച്ചാലും മതിയാകില്ലെന്ന് അദ്ദേഹം കുറിച്ചു. കഴിഞ്ഞ അഞ്ച് വർഷം നടപ്പിലാക്കിയ വികസന പദ്ധതികൾ പുതിയ സർക്കാർ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി സ്റ്റാലിൻ പറഞ്ഞു. ഡിഎംകെ ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും.
ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് സംസ്ഥാനത്തെ തള്ളിവിടരുത് എന്ന നിർബന്ധം തനിക്കുണ്ടായിരുന്നു. നിലവിലെ രാഷ്ട്രീയ പ്രതിസന്ധി ഒഴിവാക്കാൻ സഖ്യകക്ഷികൾ എടുത്ത തീരുമാനങ്ങളെ (ടിവികെയ്ക്കുള്ള പിന്തുണ) സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന് ഭൂരിപക്ഷം ലഭിക്കാത്ത പശ്ചാത്തലത്തിൽ കോൺഗ്രസ് എംഎൽഎമാർ വിജയ് നയിക്കുന്ന ടിവികെയെ പിന്തുണയ്ക്കാൻ നീക്കം നടത്തുന്നതിനിടെയാണ് സ്റ്റാലിന്റെ ഈ വൈകാരിക പ്രതികരണം.
Summary: Former Tamil Nadu CM M.K. Stalin criticized Congress for leaving the DMK alliance without even expressing gratitude after winning the election. He praised the Left parties and VCK for their loyalty to the DMK and stated that his party would act as a constructive opposition to the new government to avoid another election.

