മീററ്റ്: ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിലെ ഖർഖോദ പോലീസ് സ്റ്റേഷൻ പരിസരത്ത് സ്ഥിതി ചെയ്യുന്ന ജാമ മസ്ജിദ് ഭൂമി ഉടമസ്ഥാവകാശ തർക്കത്തിൽ. ഈ പള്ളി സർക്കാർ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് റവന്യൂ സർവേയിൽ കണ്ടെത്തിയതിനെത്തുടർന്ന് പോലീസ് പള്ളി മാനേജ്‌മെന്റിന് ഏഴു ദിവസത്തെ നോട്ടീസ് നൽകി.(Meerut Police Station Mosque Land Dispute)
മീററ്റ്-ബുലന്ദ്ഷഹർ റോഡിൽ സ്ഥിതി ചെയ്യുന്ന ഈ പോലീസ് സ്റ്റേഷൻ സ്വാതന്ത്ര്യത്തിന് മുൻപേ നിലവിലുള്ളതാണ്. റവന്യൂ രേഖകൾ പ്രകാരം ഖസ്ര നമ്പർ 1217-ൽ പെട്ട 6,450 ചതുരശ്ര മീറ്റർ സ്ഥലം ദശകങ്ങളായി പോലീസ് സ്റ്റേഷന്റെ പേരിലാണുള്ളതെന്ന് അധികൃതർ വ്യക്തമാക്കുന്നു. കാലക്രമേണ ഈ സ്ഥലത്തിന്റെ ഒരു ഭാഗം കൈയേറി പള്ളി പണിയുകയായിരുന്നുവെന്നാണ് ഭരണകൂടത്തിന്റെ വാദം.
കീത്തൂർ സർക്കിൾ ഓഫീസർ പ്രമോദ് കുമാർ സിംഗ് പറയുന്നതനുസരിച്ച്, റവന്യൂ വകുപ്പിന്റെ അതിർത്തി നിർണ്ണയ പരിശോധനയിലാണ് ഈ പ്രദേശം പോലീസ് സ്റ്റേഷൻ ഭൂമിയുടെ ഭാഗമാണെന്ന് തെളിഞ്ഞത്. നിയമനടപടിയുടെ ഭാഗമായി, ഉടമസ്ഥാവകാശ രേഖകൾ ഹാജരാക്കാനും അനധികൃത നിർമ്മാണം ഏഴ് ദിവസത്തിനുള്ളിൽ നീക്കം ചെയ്യാനും ആവശ്യപ്പെട്ട് പള്ളി മാനേജ്‌മെന്റിന് നോട്ടീസ് നൽകി. ഖർഖോദ സ്റ്റേഷൻ ഹൗസ് ഓഫീസർ രാജ്പാൽ സിംഗ് നോട്ടീസ് നൽകിയ കാര്യം സ്ഥിരീകരിച്ചു.
പോലീസിന്റെ വാദങ്ങൾ പള്ളി ഇമാം അബ്ദുൾ ഗഫാർ തള്ളിക്കളഞ്ഞു. 1985-ൽ ഈ ഭൂമി വഖഫ് ബോർഡിന്റെ പേരിലാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതിനുള്ള തെളിവുകൾ തങ്ങളുടെ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയതായി നടത്തിയ ഭൂമി അതിർത്തി നിർണ്ണയ പരിശോധനയ്ക്ക് ശേഷമാണ് ഇങ്ങനെയൊരു പ്രശ്നം ഉയർന്നുവന്നതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് (റൂറൽ) അഭിജീത് കുമാർ പറഞ്ഞു. വരും ദിവസങ്ങളിൽ ഇരുവിഭാഗത്തിന്റെയും രേഖകൾ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.
Story Summary
A land dispute has emerged in Meerut, Uttar Pradesh, after a revenue survey identified the “Thane Wali Masjid,” located within the Kharkhoda police station premises, as being built on government police land. Authorities have issued a seven-day notice to the mosque management to provide ownership documents and remove the alleged encroachment, while the mosque’s imam maintains that the land was recorded under the Waqf Board in 1985.

