ജയ്‌സാൽമീർ: ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ വീട്ടുകാരെ സമ്മതിപ്പിച്ച് വിവാഹം കഴിച്ച് ഒരു മാസം തികയും മുൻപേ യുവ സൈനിക ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ജയ്‌സാൽമീർ മിലിറ്ററി സ്റ്റേഷന് സമീപമുണ്ടായ കാറപകടത്തിൽ ഇൻഡോർ സ്വദേശിയായ മേജർ ഹംസ ആരിഫ് (30) ആണ് മരിച്ചത്. ഈ ദുരന്തം ഇരു കുടുംബങ്ങളെയും കണ്ണീരിലാഴ്ത്തി.(Major Hamza Arif Dies In Jaisalmer Road Accident Month After Marriage)
വ്യാഴാഴ്ച അർദ്ധരാത്രി 12.30 ഓടെയായിരുന്നു അപകടം. മേജർ ഹംസ ഓടിച്ചിരുന്ന ടാറ്റാ സഫാരി കാർ റോഡിലുണ്ടായിരുന്ന ഒട്ടകവുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഹംസയെ ഉടൻ തന്നെ മിലിറ്ററി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന സഹപ്രവർത്തകരായ ലെഫ്റ്റനന്റ് ആയുഷ്മാൻ ഗുസൈൻ, ലെഫ്റ്റനന്റ് അഭിനവ് റാത്തോഡ് എന്നിവർക്ക് പരിക്കേറ്റു. ഇരുവരും ചികിത്സയിലാണ്.
ഇൻഡോറിലെ സാധാരണ ബോഹ്‌റ മുസ്ലീം കുടുംബത്തിലെ ഏക മകനാണ് ഹംസ. എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം 2017-ലാണ് അദ്ദേഹം ഇന്ത്യൻ സൈന്യത്തിൽ ചേരുന്നത്. മികച്ച സേവനത്തിലൂടെ ഒൻപത് വർഷത്തിനിടെ മേജർ പദവിയിലേക്ക് അദ്ദേഹം ഉയർന്നു. ഏഴ് വർഷമായി പ്രണയത്തിലായിരുന്ന ഹംസയും ഹൈന്ദവ വിശ്വാസിയായ പെൺകുട്ടിയും വീട്ടുകാരുടെ എതിർപ്പുകൾ മറികടന്ന് ഒരു മാസം മുൻപാണ് കോർട്ട് മാര്യേജ് ചെയ്തത്. ഡിസംബറിൽ ഇൻഡോറിൽ വെച്ച് ബന്ധുക്കൾക്കായി വൻ സൽക്കാരം നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു കുടുംബം. അതിനിടയിലാണ് ആകസ്മികമായി ദുരന്തമെത്തിയത്.
Story Summary
Major Hamza Arif lost his life in a tragic SUV accident after colliding with a camel near Jaisalmer Military Station, just one month after marrying his partner of seven years. His mortal remains are being taken to his hometown in Indore, where he will be laid to rest with full military honours.


