ലഖ്നൗ: ഉത്തർപ്രദേശിൽ ₹4,200 കോടി ചെലവിൽ നിർമിച്ച ലഖ്നൗ-കാൺപൂർ ഗ്രീൻഫീൽഡ് നാഷണൽ എലിവേറ്റഡ് എക്സ്പ്രസ് വേ ഉദ്ഘാടനം കഴിഞ്ഞ് വെറും 12 ദിവസത്തിനകം വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു (Lucknow Kanpur Expressway Cracks). കനത്ത മഴയെ തുടർന്ന് ഉന്നാവോ ജില്ലയിലെ ഒരു ഭാഗത്ത് റോഡ് ഇടിഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
ജൂലൈ 13-ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവർ ചേർന്നാണ് എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തത്. എന്നാൽ ജൂലൈ 25-ഓടെ ഉന്നാവോ ജില്ലയിലെ കോറാരി ഗ്രാമത്തിന് സമീപം അഞ്ച് മുതൽ ഏഴ് മീറ്റർ വരെ നീളമുള്ള ഭാഗം ഇടിഞ്ഞതായി ദൃശ്യങ്ങൾ പുറത്തുവന്നു.
സമാജ്‌വാദി പാർട്ടി നേതാവ് മധുസൂദൻ യാദവ് സംഭവസ്ഥലത്ത് നിന്നുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച് നിർമ്മാണ നിലവാരത്തെ ചോദ്യം ചെയ്തു. മഴയ്ക്ക് പിന്നാലെയാണ് റോഡിൽ വലിയ വിള്ളൽ രൂപപ്പെട്ടതെന്നും, ഇത് യാത്രക്കാരുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കാവുന്ന സാഹചര്യമാണെന്നും അദ്ദേഹം ആരോപിച്ചു.
സംഭവം പുറത്തുവന്നതോടെ ദേശീയപാത അതോറിറ്റി (NHAI) അറ്റകുറ്റപ്പണി ആരംഭിച്ചു. എന്നാൽ റോഡിൽ വിള്ളൽ രൂപപ്പെട്ടതിന്റെ കാരണം സംബന്ധിച്ച് അധികൃതർ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. സംഭവം പദ്ധതിയുടെ നിർമ്മാണ നിലവാരത്തെയും മേൽനോട്ട സംവിധാനത്തെയും കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്. പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്നാരോപിച്ച മധുസൂദൻ യാദവ്, സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Summary: Cracks appeared on a section of the ₹4,200-crore Lucknow-Kanpur Greenfield Elevated Expressway just 12 days after its inauguration. The incident has triggered concerns over construction quality, while repair work has already begun.


