ബെംഗളൂരു: കർണാടക കോൺഗ്രസിലെ സിദ്ധരാമയ്യ-ഡി.കെ. ശിവകുമാർ അധികാര തർക്കം പുതിയ തലത്തിലേക്ക് നീങ്ങുന്നതിനിടയിൽ, മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോൺഗ്രസ് ഹൈക്കമാൻഡ് അടിയന്തിരമായി ഡൽഹിക്ക് വിളിപ്പിച്ചു (Karnataka CM Change). തന്റെ മന്ത്രിസഭയിലെ ചില സഹപ്രവർത്തകർക്കും അടുത്ത അനുയായികൾക്കുമൊപ്പമാണ് 77-കാരനായ മുഖ്യമന്ത്രി ഡൽഹിയിലേക്ക് തിരിക്കുന്നത്. ചർച്ചയുടെ വിഷയം എന്താണെന്ന് തനിക്ക് കൃത്യമായി അറിയില്ലെന്നും ചൊവ്വാഴ്ച രാവിലെ പതിനൊന്നിനാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
ഇതേസമയം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ഡൽഹിയിലെ ചർച്ചയിലേക്ക് ക്ഷണിച്ചിട്ടില്ല. ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ താനും ഡൽഹിക്ക് പോകുമെന്നും എന്നാൽ മുഖ്യമന്ത്രി പദം മാറുന്നതിനെക്കുറിച്ച് പ്രതികരിക്കേണ്ടത് തന്റെ ജോലിയല്ലെന്നുമായിരുന്നു ശിവകുമാറിന്റെ പ്രതികരണം. മുൻപ് കർണാടകയിലെ പ്രമുഖ നേതാവ് ഡി. ദേവരാജ് അരശിന്റെ റെക്കോർഡ് മറികടന്ന് കർണാടകയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നേതാവെന്ന ചരിത്ര നേട്ടം സിദ്ധരാമയ്യ സ്വന്തമാക്കിയിരുന്നു.
കോൺഗ്രസ് സർക്കാർ അധികാരത്തിലേറി രണ്ടര വർഷം പൂർത്തിയായ കഴിഞ്ഞ നവംബർ മുതൽ തുടങ്ങിയതാണ് ഇവിടുത്തെ നേതൃപ്രതിസന്ധി. തുടർന്ന് കേരളം, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ശേഷം കർണാടകയിലെ തർക്കങ്ങളിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുമെന്ന് സൂചനയുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച ഡി.കെ. ശിവകുമാറിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ അനുയായികൾ “അടുത്ത മുഖ്യമന്ത്രി” എന്ന പോസ്റ്ററുകൾ കോൺഗ്രസ് ഓഫീസുകളിൽ പതിച്ചതോടെയാണ് തർക്കം വീണ്ടും രൂക്ഷമായത്.
രാഹുൽ ഗാന്ധി ഇരു നേതാക്കളുമായും സംസാരിച്ച് അടുത്ത രണ്ടു മൂന്ന് ദിവസത്തിനകം അന്തിമ തീരുമാനമെടുക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. സിദ്ധരാമയ്യയെ മാറ്റി ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുക, അല്ലെങ്കിൽ സിദ്ധരാമയ്യയെ ഡൽഹിയിലേക്ക് മാറ്റി രാജ്യസഭാ പ്രതിപക്ഷ നേതാവാക്കുകയും പകരം മല്ലികാർജുൻ ഖാർഗെയെ കർണാടക മുഖ്യമന്ത്രിയാക്കുക, ഡി.കെ. ശിവകുമാറിന് ആഭ്യന്തര മന്ത്രാലയം ഉൾപ്പെടെയുള്ള കൂടുതൽ ശക്തമായ വകുപ്പുകൾ നൽകി സിദ്ധരാമയ്യയെ തുടരാൻ അനുവദിക്കുക എന്നിവയാണ് നിലവിൽ ഹൈക്കമാൻഡിന് മുന്നിലുള്ള പ്രധാന പോംവഴികൾ.
Summary: Karnataka Chief Minister Siddaramaiah has been summoned to Delhi by the Congress high command, intensifying speculation about a potential leadership change in the state. While Deputy CM DK Shivakumar has not been invited to this Tuesday meeting, high-level sources indicate that Rahul Gandhi will intervene to resolve the long-standing power-sharing dispute within days. The Congress leadership is considering multiple options, including a cabinet reshuffle, shifting Siddaramaiah to a national role, or offering Shivakumar key portfolios like the Home Ministry.

