ന്യൂഡൽഹി: ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാർത്ഥികളുടെ വിവരങ്ങൾ വ്യാപകമായി ചോർന്നെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ആരോപണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമാണെന്ന് ഐഐടി റൂർക്കി വ്യക്തമാക്കി (JEE Advanced 2026 Data Breach). ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ബാധിക്കുന്ന തരത്തിലുള്ള ഡാറ്റ ചോർച്ചയോ സ്വകാര്യതാ ലംഘനമോ നടന്നിട്ടില്ലെന്നും സ്ഥാപനത്തിന്റെ ഔദ്യോഗിക വിശദീകരണത്തിൽ പറയുന്നു. ജൂൺ 2-ന് ചില പരീക്ഷാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് വിവരങ്ങൾ ലഭിക്കുന്നതിൽ സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്ന് രജിസ്ട്രേഷൻ പ്രക്രിയ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ അടിയന്തര സാങ്കേതിക ഇടപെടലുകൾ നടത്തിയിരുന്നുവെന്ന് ഐഐടി റൂർക്കി അറിയിച്ചു. ഈ നടപടിക്കിടെയാണ് ക്ലൗഡ് സ്റ്റോറേജ് സംവിധാനത്തിൽ ചെറിയതും താൽക്കാലികവുമായ ഒരു ക്രമീകരണ പിഴവ് സംഭവിച്ചതെന്നാണ് വിശദീകരണം.
എത്തിക്കൽ ഹാക്കറായ റൈലൻ അനിലാണ് ഈ പ്രശ്നം കണ്ടെത്തി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. വിവരങ്ങൾ ലഭ്യമാകുന്ന രീതിയിലുള്ള സാങ്കേതിക വീഴ്ച കണ്ടെത്തിയ ഉടൻ തന്നെ അത് പരിഹരിക്കുകയും ഡാറ്റയിലേക്കുള്ള അനധികൃത പ്രവേശനം തടയുകയും ചെയ്തതായി ഐഐടി റൂർക്കി വ്യക്തമാക്കി.
പ്രശ്നമുണ്ടായ സ്റ്റോറേജ് സംവിധാനം ‘റീഡ്-ഓൺലി’ മോഡിലായിരുന്നതിനാൽ വിവരങ്ങൾ തിരുത്താനോ ഇല്ലാതാക്കാനോ സാധിക്കില്ലായിരുന്നു. ക്ലൗഡ് ആക്സസ് രേഖകൾ പരിശോധിച്ചപ്പോൾ വൻതോതിൽ ഡാറ്റ ഡൗൺലോഡ് ചെയ്തതിന്റെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും സ്ഥാപനത്തിന്റെ വിലയിരുത്തൽ വ്യക്തമാക്കുന്നു. ആക്സസ് ചെയ്യപ്പെട്ട ഡാറ്റയുടെ അളവ് മൊത്തം വിവരങ്ങളുടെ 0.05 ശതമാനത്തിൽ താഴെയായിരുന്നുവെന്നും അധികൃതർ അറിയിച്ചു.
പരീക്ഷാഫലങ്ങൾ, റാങ്കുകൾ, വിഭാഗ വിവരങ്ങൾ തുടങ്ങിയ സുപ്രധാന വിവരങ്ങൾക്ക് യാതൊരു വിധത്തിലുള്ള ബാധയും ഉണ്ടായിട്ടില്ലെന്നും പ്രവേശന നടപടികളുടെ വിശ്വാസ്യതയെയും സുരക്ഷയെയും ഈ സംഭവം ബാധിച്ചിട്ടില്ലെന്നും ഐഐടി റൂർക്കി ആവർത്തിച്ചു. ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയുടെയും ജോസാ (JoSAA) കൗൺസലിംഗ് നടപടികളുടെയും സുരക്ഷയും സുതാര്യതയും ഉറപ്പാക്കുന്നതിൽ സ്ഥാപനം പ്രതിജ്ഞാബദ്ധമാണെന്നും സാങ്കേതിക സംഭവത്തെ തെറ്റായി അവതരിപ്പിച്ച് പൊതുജന വിശ്വാസം തകർക്കാനുള്ള ശ്രമങ്ങൾ ആശങ്കാജനകമാണെന്നും ഐഐടി റൂർക്കി പ്രതികരിച്ചു.
അതേസമയം, വിഷയത്തിൽ പ്രതികരിച്ച റൈലൻ അനിൽ, എല്ലാ പരീക്ഷാർത്ഥികളുടെയും വിവരങ്ങൾ ചോർന്നെന്ന തരത്തിലുള്ള അവകാശവാദങ്ങൾക്ക് തെളിവുകളില്ലെന്ന് വ്യക്തമാക്കി. സുരക്ഷാ വീഴ്ച പരിശോധിക്കാൻ ആവശ്യമായ കുറച്ച് ഫയലുകൾ മാത്രമാണ് ഡൗൺലോഡ് ചെയ്തതെന്നും പിന്നീട് അവ ഇല്ലാതാക്കിയതായും അദ്ദേഹം പറഞ്ഞു.
ഐഐടികളിലേക്കും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലേക്കും (IISc) പ്രവേശനം ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്കായി സുരക്ഷിതവും തടസ്സരഹിതവുമായ പ്രവേശന നടപടികൾ ഉറപ്പാക്കുന്നതിലാണ് നിലവിൽ ജെഇഇ അഡ്വാൻസ്ഡ് ടീം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Summary: IIT Roorkee has denied claims of a large-scale data breach involving JEE Advanced 2026 aspirants, calling the reports misleading and inaccurate. The institute said a temporary cloud storage misconfiguration was quickly fixed and no sensitive candidate information or examination data was compromised.

