ഇൻഡോർ: ഓൺലൈൻ ഗെയിമിംഗുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തെത്തുടർന്ന് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ 19-കാരൻ പിടിയിൽ. മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലാണ് സംഭവം. മുപ്പത്തിരണ്ടുകാരനായ സമീർ പട്ടേൽ കൊല്ലപ്പെട്ട കേസിൽ റംസാൻ പട്ടേലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. (Indore Online Gaming Dispute Murder)
മെയ് 7-ന് ഇൻഡോറിലെ ബെത്മ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സമീർ പട്ടേലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റംസാൻ പട്ടേലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. സമീറും റംസാനും സ്ഥിരമായി ഓൺലൈൻ ഗെയിമുകളിൽ ഏർപ്പെട്ടിരുന്നു. ഗെയിമിലെ ജയപരാജയങ്ങളുമായി ബന്ധപ്പെട്ട് ഇവർക്കിടയിൽ വലിയ തുകയുടെ ഇടപാടുകൾ നടന്നിരുന്നതായി പൊലീസ് സൂചിപ്പിച്ചു.
ഓൺലൈൻ ഗെയിമിലൂടെ റംസാൻ ഏകദേശം 10 ലക്ഷം രൂപ സമീറിന് നൽകാനുണ്ടായിരുന്നു. ഇതിൽ 7 ലക്ഷം രൂപ തിരിച്ചടച്ചെങ്കിലും ബാക്കി വന്ന 3 ലക്ഷം രൂപയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ റംസാൻ കല്ലുകൊണ്ട് സമീറിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എസ്.പി രാജേന്ദ്ര കുമാർ വർമ്മ പറഞ്ഞു. പ്രതിയുടെയും കൊല്ലപ്പെട്ടയാളുടെയും മൊബൈൽ ഫോണുകൾ പൊലീസ് പരിശോധിച്ചു വരികയാണ്. ഇവർ എത്ര കാലമായി ഈ മേഖലയിൽ സജീവമാണെന്നും മറ്റാർക്കെങ്കിലും ഈ കൊലപാതകത്തിൽ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Summary: A 19-year-old named Ramzan Patel was arrested in Indore for the alleged murder of 32-year-old Sameer Patel over a ₹3 lakh online gaming debt. Ramzan had reportedly lost ₹10 lakh in games and killed Sameer during an argument over the remaining unpaid amount. Police are further investigating the case by examining their mobile records.

