ന്യൂഡൽഹി: കാലിഫോർണിയയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ ഇന്ത്യൻ യുവാവ് അപൂർവ്വ ഫംഗസ് ബാധയെത്തുടർന്ന് മരിച്ചു. 37 വയസ്സുകാരനായ ചിരഞ്ജീവി കൊള്ളയാണ് ‘വാലി ഫീവർ’ എന്നറിയപ്പെടുന്ന ഗുരുതരമായ അണുബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചത്. ഏകദേശം ഒരു മാസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും മേയ് 5-ന് അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.(Indian Tech Professional Dies Of Rare Valley Fever In California)
ഏപ്രിൽ ആദ്യവാരത്തിൽ സാധാരണ പനിയും വിട്ടുമാറാത്ത ചുമയുമായാണ് അസുഖം തുടങ്ങിയത്. പിന്നീട് ന്യൂമോണിയ ആണെന്ന് സംശയിച്ചെങ്കിലും വിദഗ്ധ പരിശോധനയിൽ കാലിഫോർണിയയിലെ മണ്ണിൽ കാണപ്പെടുന്ന ‘കോക്സിഡിയോയിഡ്സ്’ എന്ന ഫംഗസ് ബാധിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. ഈ ഫംഗസ് ശ്വാസകോശത്തെ മാരകമായി ബാധിച്ചതാണ് മരണകാരണമായത്.
സാൻ ഫ്രാൻസിസ്കോയിലെ ഹെൽത്ത്‌കെയർ ടെക്നോളജി മേഖലയിൽ ജോലി ചെയ്തിരുന്ന ചിരഞ്ജീവി കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു. ഭാര്യ പാവനിയും അഞ്ച് വയസ്സുകാരനായ മകൻ വിഹാനും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനുമായി സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്.
മണ്ണിലുള്ള ഫംഗസ് ബീജങ്ങൾ ശ്വസിക്കുന്നതിലൂടെയാണ് ഈ രോഗം പകരുന്നത്. കാലിഫോർണിയ, അരിസോണ തുടങ്ങിയ യുഎസ് സംസ്ഥാനങ്ങളിലെ വരണ്ട മണ്ണിലാണ് ഈ ഫംഗസ് സാധാരണയായി കാണപ്പെടുന്നത്. മിക്കവരിലും ചെറിയ ലക്ഷണങ്ങൾ മാത്രമേ പ്രകടമാകൂ എങ്കിലും, പ്രതിരോധശേഷി കുറഞ്ഞവരിലും ശ്വാസകോശത്തെ ബാധിക്കുന്നവരിലും ഇത് മരണകാരണമായേക്കാം.
Story Summary
Chiranjeevi Kolla, a 37-year-old Indian tech professional in California, passed away on May 5 after battling a rare fungal infection known as Valley Fever. The infection, which originated from soil fungus, led to severe respiratory failure after a month-long battle in the ICU.

