ന്യൂഡൽഹി: ഇന്ത്യാ സഖ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന നിർണ്ണായക യോഗം ഇന്ന് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ചേരുന്നു. ഉച്ചയ്ക്ക് 12 മണിക്കാണ് യോഗം ആരംഭിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വിളിച്ചുചേർത്ത യോഗത്തിൽ 23 പാർട്ടികൾ പങ്കെടുക്കുമെന്ന് എഐസിസി വക്താവ് ജയറാം രമേശ് അറിയിച്ചെങ്കിലും, സഖ്യത്തിനുള്ളിലെ അതൃപ്തി മറനീക്കി പുറത്തുവരികയാണ്. പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസുമായുള്ള തർക്കങ്ങൾക്കിടെ ചേരുന്ന യോഗത്തിൽ, കോൺഗ്രസിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർത്താനാണ് പ്രധാന ഘടകകക്ഷികളുടെ തീരുമാനം.(INDIA Alliance Critical Meeting and Internal Rifts)
കോൺഗ്രസിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ സി പി എമ്മും ജെ എം എമ്മും യോഗത്തിൽ അതൃപ്തി രേഖപ്പെടുത്തും. തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളിൽ കടുത്ത പ്രതിഷേധമാണ് സി പി എം ഉയർത്തുന്നത്. എം.എ. ബേബി മല്ലികാർജുൻ ഖർഗെയ്ക്ക് കത്ത് നൽകിയിരുന്നു. എം.എ. ബേബിയോ മറ്റ് പിബി അംഗങ്ങളോ യോഗത്തിൽ പങ്കെടുക്കില്ല, പകരം ജോൺ ബ്രിട്ടാസ് എംപി സി പി എമ്മിനെ പ്രതിനിധീകരിക്കും. ജാർഖണ്ഡിലെ രാജ്യസഭാ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രസ് ഏകപക്ഷീയമായി പെരുമാറിയതിലാണ് ജെ എം എമ്മിന്റെ പ്രതിഷേധം.
ഇന്ത്യാ സഖ്യത്തിന്റെ കരുത്തായിരുന്ന ഡി എം കെ ഇന്നത്തെ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് തങ്ങളെ വഞ്ചിച്ചുവെന്നാരോപിച്ചാണ് ഈ തീരുമാനം. എന്നാൽ, ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ സഖ്യത്തിന് പൂർണ്ണ പിന്തുണയുണ്ടാകുമെന്നും, ജനക്ഷേമകരമായ പോരാട്ടങ്ങളിൽ ഒപ്പമുണ്ടാകുമെന്നും എം.കെ. സ്റ്റാലിൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ യോഗത്തിലെ തീരുമാനങ്ങൾ ഇന്ത്യാ സഖ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ എങ്ങനെ ബാധിക്കുമെന്നത് വലിയ രാഷ്ട്രീയ ആകാംക്ഷയാണ് ഉയർത്തുന്നത്.
Story Summary
The INDIA bloc faces a critical test today as member parties gather in Delhi amidst internal rifts and growing dissatisfaction with Congress’s leadership. Key allies like the CPI(M) and JMM are set to confront Congress over unilateral decisions and past campaign remarks, while the DMK has formally announced its boycott of the meeting.

