ഗുരുഗ്രാം: ലൈംഗിക ശേഷി വർദ്ധിപ്പിക്കുന്ന മരുന്നുകളുടെ അമിത ഉപയോഗത്തെത്തുടർന്ന് ഗുരുഗ്രാമിൽ 29-കാരനെ മരിച്ച നിലയിൽ കണ്ടെത്തി (Gurugram Youth Death). നാഗ്പൂർ സ്വദേശിയായ രോഹിത് ലാൽ ആണ് മരിച്ചത്. സെക്ടർ 53-ലെ വാടക ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ഇയാൾ.
ന്യൂഡൽഹിയിലെ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥനായിരുന്നു രോഹിത്. വ്യാഴാഴ്ച രാവിലെ രോഹിതിനെ ഓഫീസിലേക്ക് കൊണ്ടുപോകാനായി എത്തിയ സഹപ്രവർത്തകൻ പലതവണ വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെത്തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് രോഹിതിനെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മുറിയിൽ നിന്ന് ലൈംഗിക ശേഷി വർദ്ധിപ്പിക്കുന്ന മരുന്നുകളുടെയും മറ്റ് ആരോഗ്യ സപ്ലിമെന്റുകളുടെയും ഒഴിഞ്ഞ പാക്കറ്റുകൾ പോലീസ് കണ്ടെടുത്തു. രോഹിത് തന്റെ പ്രതിശ്രുത വധുവിനെ കാണാൻ ക്ഷണിച്ചിരുന്നുവെന്നും ഇതിന് മുന്നോടിയായി കഴിച്ച മരുന്നുകളുടെ അമിത അളവ് ഹൃദയാഘാതത്തിന് കാരണമായതാകാമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മരണകാരണം കൃത്യമായി സ്ഥിരീകരിക്കുന്നതിനായി ആന്തരിക അവയവങ്ങളും മുറിയിൽ നിന്ന് കണ്ടെടുത്ത മരുന്നുകളും ഫോറൻസിക് പരിശോധനയ്ക്കായി (FSL) അയച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സെക്ടർ 53 പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
Story Summary: A 29-year-old man named Rohit Lal was found dead in his rented apartment in Gurugram, allegedly due to an overdose of sexual enhancement drugs. Police discovered medicine wrappers and supplements in his room. It is suspected that the overdose led to a cardiac arrest. Further investigation is underway following the forensic report.

