കണ്ണൂർ: ആരോഗ്യമന്ത്രി വീണ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ നിർണ്ണായക വഴിത്തിരിവ്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ പ്രതിഷേധത്തിനിടെ ആയുധം ഉപയോഗിച്ചുള്ള ആക്രമണം നടന്നിട്ടില്ലെന്നും ഉന്തിലും തള്ളിലുമാണ് പരിക്കേറ്റതെന്നും മന്ത്രി അന്വേഷണ സംഘത്തിന് മൊഴി നൽകി (Veena George Statement Kannur Case). ഇതോടെ, ആയുധം ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചെന്ന ഗണ്ണറുടെ പരാതി അടിസ്ഥാനരഹിതമാണെന്ന് തെളിയുകയാണ്. കേസിൽ വധശ്രമക്കുറ്റം (IPC 307) ചുമത്തി അഞ്ച് കെ.എസ്.യു പ്രവർത്തകരെ രണ്ടാഴ്ചയിലധികം ജയിലിലടച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റ മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നായിരുന്നു ഗണ്ണറുടെ മൊഴിയെങ്കിലും, ജില്ലാ ആശുപത്രിയിലെ വൂണ്ട് സർട്ടിഫിക്കറ്റിലോ പൊലീസുകാരുടെ മൊഴിയിലോ സിസിടിവി ദൃശ്യങ്ങളിലോ വധശ്രമത്തിന് തെളിവുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് തിരക്കുകൾക്ക് ശേഷം രണ്ട് ദിവസം മുമ്പാണ് മന്ത്രി വിശദമായ മൊഴി രേഖപ്പെടുത്തിയത്.
മന്ത്രിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസിൽ ചുമത്തിയിരിക്കുന്ന വധശ്രമക്കുറ്റം ഒഴിവാക്കാൻ സാധ്യതയുണ്ട്. വധശ്രമത്തിന് തെളിവില്ലാത്ത സാഹചര്യത്തിൽ നിസ്സാര വകുപ്പുകൾ മാത്രം ഉൾപ്പെടുത്തി റെയിൽവേ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് സാധ്യത. രാഷ്ട്രീയ പ്രേരിതമായാണ് വധശ്രമക്കുറ്റം ചുമത്തിയതെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മന്ത്രിയുടെ പുതിയ മൊഴി ബലം നൽകുന്നു.
Summary: Kerala Health Minister Veena George has given a statement to the investigation team stating that there was no attempt to murder her during a protest at Kannur Railway Station. Contrary to her gunman’s complaint, the minister clarified that her neck injury occurred during a scuffle and not from a weapon attack. Five KSU workers were jailed for over two weeks under attempt-to-murder charges, which are now likely to be dropped due to lack of evidence in the CCTV footage and medical reports.

