ഗുരുഗ്രാം: അവിഹിത ബന്ധത്തെത്തുടർന്നുള്ള തർക്കത്തിനൊടുവിൽ 24-കാരനായ ഡെലിവറി ഏജന്റിനെ കൊലപ്പെടുത്തി മൃതദേഹം ഇരുമ്പ് പെട്ടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി (Gurugram Delivery Agent Murder). ഗുരുഗ്രാമിലെ സെക്ടർ-54 ലാണ് സംഭവം. ബിഹാർ സ്വദേശിയായ അമൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളായ സോനു കുമാർ (19), മുഹമ്മദ് മിറാജ് (20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
അമന്റെ ഭാര്യ സുനിതയുമായി സോനു കുമാറിന് അവിഹിത ബന്ധമുണ്ടായിരുന്നു. ഇക്കാര്യം അമൻ അറിഞ്ഞതോടെ ഇവർ തമ്മിൽ കടുത്ത തർക്കം നിലനിന്നിരുന്നു. അമൻ പകരം വീട്ടുമെന്ന് ഭയന്ന സോനു, സുഹൃത്തായ മിറാജിനെ കൂട്ടുപിടിച്ച് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. ഏപ്രിൽ 25-ന് രാവിലെയാണ് കൊലപാതകം നടന്നത്. ഒരാൾ അമന്റെ കാലുകൾ അമർത്തിപ്പിടിക്കുകയും മറ്റൊരാൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പ്രതികൾ മൊഴി നൽകി. മുഖത്ത് പൊള്ളലേറ്റ അടയാളങ്ങളും കഴുത്തിൽ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം മൃതദേഹം ഇരുമ്പ് പെട്ടിയിലാക്കി പൂട്ടി പ്രതികൾ കടന്നുകളഞ്ഞു.
അമന്റെ ഭാര്യ സുനിത തന്നെയാണ് വിവരം അമന്റെ സഹോദരനെ ഫോണിൽ വിളിച്ച് അറിയിച്ചത്. സഹോദരൻ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പെട്ടിക്കുള്ളിൽ മൃതദേഹം കണ്ടെത്തിയത്. അമന്റെ ഭാര്യ സുനിതയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിൽ സുനിതയ്ക്ക് പങ്കുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. പങ്കാളിത്തം തെളിയിക്കപ്പെട്ടാൽ ഇവരെയും അറസ്റ്റ് ചെയ്യും. പ്രതികളും കൊല്ലപ്പെട്ട അമനും ഒരേ സ്ഥലത്താണ് താമസിച്ചിരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇവർ തമ്മിൽ വലിയ വഴക്കുണ്ടായതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Summary: A 24-year-old delivery agent named Aman was found dead inside an iron trunk in Gurugram’s Sector-54. Police arrested Sonu Kumar and Mohammad Miraj for the murder, which was triggered by Aman discovering Sonu’s illicit relationship with his wife, Sunita. The duo strangled Aman and hid his body three days before it was recovered. Police are currently questioning the victim’s wife to determine if she was involved in the conspiracy.

