തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അവകാശവാദങ്ങൾ പരസ്യമായ പോരിലേക്ക് നീങ്ങുന്നത് എഐസിസി നേതൃത്വത്തെ ചൊടിപ്പിക്കുന്നു. രാഹുൽ ഗാന്ധിയുടെ കർശന നിർദ്ദേശമുണ്ടായിട്ടും ചർച്ചകൾ തുടരുന്നതിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. അനാവശ്യമായ ഇത്തരം പരസ്യ പ്രതികരണങ്ങൾ തുടർന്നാൽ നേതാക്കൾ മറുപടി പറയേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി.(Chief Minister dispute intensifies in Congress, High command in deep displeasure)
മുഖ്യമന്ത്രി പദം സംബന്ധിച്ച ചർച്ചകൾക്ക് തടയിടാൻ രാഹുൽ ഗാന്ധിയുടെ നിലപാട് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി നേരിട്ട് കേരളത്തിലെ നേതാക്കളെ അറിയിച്ചിരുന്നു. എന്നാൽ, കെപിസിസി അധ്യക്ഷൻ അച്ചടക്ക നടപടി മുന്നറിയിപ്പ് നൽകിയിട്ടും നേതാക്കൾക്കിടയിലെ ഗ്രൂപ്പ് പോര് അയവില്ലാതെ തുടരുന്നത് ഹൈക്കമാൻഡിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിന് മുൻപേ മുഖ്യമന്ത്രിയാകാനുള്ള ചർച്ചകൾ ഗ്രൂപ്പ് പോരിലേക്ക് വഴിമാറിയതിന്റെ തെളിവാണ് കൊച്ചി നഗരത്തിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോർഡുകൾ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷമായ ഭാഷയിലാണ് എറണാകുളം ഡി.സി.സി ഓഫീസിന് മുന്നിൽ ഫ്ലക്സ് ഉയർന്നത്. പിആർ വർക്കിന്റെ ബലത്തിൽ രമേശ് ചെന്നിത്തലയെപ്പോലുള്ള മുതിർന്ന നേതാക്കളെ താറടിച്ച് മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ മോഹം നടക്കില്ലെന്ന് ‘കോൺഗ്രസ് ഫാമിലി’ എന്ന പേരിലുള്ള ഫ്ലക്സിൽ പറയുന്നു.

