ന്യൂഡൽഹി: ഇന്ത്യൻ വ്യവസായ പ്രമുഖൻ ഗൗതം അദാനി, അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനി എന്നിവർക്കെതിരെയുള്ള എല്ലാ ക്രിമിനൽ കുറ്റങ്ങളും അമേരിക്കൻ നീതിന്യായ വകുപ്പ് പൂർണ്ണമായും പിൻവലിച്ചു. ന്യൂയോർക്ക് കോടതിയിൽ നിലനിന്നിരുന്ന ഹൈ-പ്രൊഫൈൽ സെക്യൂരിറ്റീസ്, വയർ ഫ്രോഡ് കേസ് ഇതോടെ പൂർണ്ണമായി അവസാനിച്ചു. ആരോപണങ്ങൾ കോടതിയിൽ തെളിയിക്കാൻ കഴിയില്ലെന്ന് പ്രോസിക്യൂട്ടർമാർ വിലയിരുത്തിയതിനെ തുടർന്നാണ് നടപടി. ഇതോടെ അദാനി ഗ്രൂപ്പിനെതിരെ അമേരിക്കയിൽ നിലനിന്നിരുന്ന എല്ലാ നിയമനടപടികളും അവസാനിച്ചു.(Gautam Adani, US Department Of Justice Drops All Criminal Charges Against Gautam Adani and Sagar Adani)
ഇന്ത്യയിലെ സൗരോർജ്ജ പദ്ധതികളുമായി ബന്ധപ്പെട്ട് നിക്ഷേപകരെ വഞ്ചിച്ചുവെന്ന സിവിൽ കേസുകൾ കഴിഞ്ഞ ആഴ്ച യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ഒത്തുതീർപ്പാക്കിയിരുന്നു. കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ ഗൗതം അദാനി 6 മില്യൺ ഡോളറും സാഗർ അദാനി 12 മില്യൺ ഡോളറും പിഴയായി നൽകാൻ ധാരണയായിരുന്നു. ഇതിന് പിന്നാലെ ഇറാനിൽ നിന്നുള്ള എൽപിജി ഇറക്കുമതിയിൽ യുഎസ് ഉപരോധം ലംഘിച്ചെന്ന കേസും അദാനി ഗ്രൂപ്പ് 275 മില്യൺ ഡോളർ പിഴയൊടുക്കി ഒത്തുതീർപ്പാക്കി.
ഇപ്പോൾ ന്യൂയോർക്ക് കോടതിയിലെ ക്രിമിനൽ കുറ്റങ്ങളും യുഎസ് നീതിന്യായ വകുപ്പ് പൂർണ്ണമായി ഒഴിവാക്കിയിരിക്കുകയാണ്. കേസ് വീണ്ടും തുറക്കാൻ കഴിയാത്ത വിധം ‘വിത്ത് പ്രെജുഡീസ്’ ആയിട്ടാണ് കോടതി കേസ് തള്ളിയിരിക്കുന്നത്. അമേരിക്കൻ ക്രിമിനൽ നിയമങ്ങളിൽ ഇത്തരമൊരു നടപടി അപൂർവ്വമാണ്. അദാനിയുടെ ബിസിനസ്സ് നടപടികൾക്ക് അമേരിക്കയുമായി നേരിട്ട് ലിങ്കുകൾ ഇല്ലെന്നും ആരോപണങ്ങൾ തെളിയിക്കാൻ ആവശ്യമായ തെളിവുകളില്ലെന്നും വ്യക്തമായതോടെയാണ് കേസ് അദാനിക്ക് അനുകൂലമായത്.
അമേരിക്കൻ സെക്യൂരിറ്റീസ് നിയമങ്ങൾ ഇന്ത്യയിലെ പ്രതികൾക്കും ഇന്ത്യയിലെ ബിസിനസ്സുകൾക്കും മേൽ അനാവശ്യമായി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അദാനിയുടെ അന്താരാഷ്ട്ര അഭിഭാഷക സംഘം കോടതിയിൽ ശക്തമായി വാദിച്ചിരുന്നു. ഈ കേസിൽ നിക്ഷേപകർക്ക് യാതൊരുവിധ സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ലെന്നും ബോണ്ട് ബാധ്യതകളെല്ലാം കൃത്യമായി നിറവേറ്റിയിട്ടുണ്ടെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. അദാനി ഗ്രൂപ്പ് തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ചിരുന്നു. കേസ് പൂർണ്ണമായി ഒഴിഞ്ഞതോടെ അദാനി ഗ്രൂപ്പിന്റെ ആഗോള വികസന പദ്ധതികൾക്ക് മുന്നിലുണ്ടായിരുന്ന വലിയ നിയമതടസ്സമാണ് നീങ്ങിയിരിക്കുന്നത്.
Story Summary
The US Department of Justice has permanently dropped all criminal charges against Indian billionaire Gautam Adani and his nephew Sagar Adani after concluding the allegations could not be sustained. This brings a complete close to the high-profile US regulatory and legal investigations involving the Adani Group over alleged solar energy project scams.

