ന്യൂഡൽഹി: കയറ്റുമതി ചെയ്യുന്ന ഡീസൽ, വിമാന ഇന്ധനം (ATF) എന്നിവയുടെ മേൽ ചുമത്തിയിരുന്ന വിൻഡ്‌ഫോൾ ടാക്സ് കേന്ദ്ര സർക്കാർ കുറച്ചു. മെയ് 1 മുതൽ പുതിയ നിരക്കുകൾ നിലവിൽ വന്നു. അതേസമയം, ആഭ്യന്തര വിപണിയിൽ വിൽക്കുന്ന പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് ഡ്യൂട്ടിയിൽ മാറ്റമില്ല.(Excise duty on diesel exports cut to ₹23/litre, ATF exports to ₹33/litre)
ഡീസൽ കയറ്റുമതി ലിറ്ററിന് 55.5 രൂപയിൽ നിന്ന് 23 രൂപയായി കുറച്ചു. വിമാന ഇന്ധനം (ATF) ലിറ്ററിന് 42 രൂപയിൽ നിന്ന് 33 രൂപയായി കുറച്ചു. പെട്രോൾ കയറ്റുമതി നികുതി പൂജ്യമായി തുടരും. മെയ് 1 മുതൽ അടുത്ത രണ്ടാഴ്ചത്തേക്ക് ഡീസൽ കയറ്റുമതിയുടെ മേലുള്ള റോഡ് – ഇൻഫ്രാസ്ട്രക്ചർ സെസ് ഒഴിവാക്കുമെന്നും ധനമന്ത്രാലയം അറിയിച്ചു. നേരത്തെ, ഏപ്രിൽ 11-ന് നടത്തിയ പുനഃപരിശോധനയിലാണ് ഡീസലിന്റെയും വിമാന ഇന്ധനത്തിന്റെയും കയറ്റുമതി നികുതി കുത്തനെ ഉയർത്തിയിരുന്നത്.
അമേരിക്ക, ഇസ്രായേൽ, ഇറാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഭ്യന്തര വിപണിയിൽ ഇന്ധനലഭ്യത ഉറപ്പാക്കാനാണ് സർക്കാർ വിൻഡ്‌ഫോൾ ടാക്സ് ഏർപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുമ്പോൾ, കയറ്റുമതിക്കാർ അമിതലാഭം കൊയ്യുന്നത് തടയുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. ഫെബ്രുവരി 28-ന് ഇറാനിൽ നടന്ന സൈനിക നീക്കങ്ങൾക്ക് പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കുകയാണ്. ഇതോടെ ഹോർമൂസ് കടലിടുക്ക് വഴിയുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ ബാധിച്ചിട്ടുണ്ട്. എങ്കിലും റഷ്യയിൽ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ ലഭ്യത ഇന്ത്യയ്ക്ക് നിലവിൽ ആശ്വാസമാകുന്നുണ്ട്.

