അന്താരാഷ്ട്ര തലത്തിൽ ചർച്ചയായ ലൈംഗിക അതിക്രമക്കേസുകളിലെ പ്രതിയും അമേരിക്കൻ ശതകോടീശ്വരനുമായിരുന്ന ജെഫ്രി എപ്‌സ്റ്റീന്റെ ആത്മഹത്യാക്കുറിപ്പ് എന്ന് കരുതപ്പെടുന്ന കത്ത് ഏഴ് വർഷങ്ങൾക്ക് ശേഷം പുറത്ത് ( Jeffrey Epstein Suicide Note Found). 2019 ഓഗസ്റ്റിൽ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തുന്നതിന് മുൻപ് എപ്‌സ്റ്റീൻ എഴുതിയതെന്ന് കരുതുന്ന ഈ കത്ത് ഇതുവരെ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു.
എപ്‌സ്റ്റീന്റെ സെൽമേറ്റും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ നിക്കോളാസ് ടാർടാഗ്ലിയോൺ ആണ് കത്ത് കണ്ടെത്തിയത്. ഒരു ഗ്രാഫിക് നോവലിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇതെന്നും മഞ്ഞനിറത്തിലുള്ള പേപ്പറിൽ ‘വിടപറയാൻ സമയമായി’ (Time to say goodbye) എന്ന് എഴുതിയിരുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. എപ്‌സ്റ്റീന്റെ ആദ്യ ആത്മഹത്യാ ശ്രമത്തിന് പിന്നാലെ 2019 ജൂലൈയിലാണ് ഈ കത്ത് ലഭിച്ചത്. എന്നാൽ എപ്‌സ്റ്റീൻ തന്നെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് ആരോപിക്കുമെന്ന് ഭയന്ന് ടാർടാഗ്ലിയോൺ ഈ കത്ത് അധികൃതർക്ക് നൽകാതെ സ്വന്തം വക്കീലിനെ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് ഒരു ഫെഡറൽ ജഡ്ജി ഇത് മുദ്രവെച്ച് സൂക്ഷിക്കാൻ ഉത്തരവിട്ടു.
എപ്‌സ്റ്റീന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരോ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റോ ഇതുവരെ ഈ കത്ത് പരിശോധിച്ചിട്ടില്ല. എപ്‌സ്റ്റീന്റെ മാനസിക നിലയെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ നൽകാൻ ഈ കത്തിന് സാധിക്കുമെന്നതിനാൽ ഇത് പരസ്യപ്പെടുത്തണമെന്ന് ന്യൂയോർക്ക് ടൈംസ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടത്തിയതുൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങൾ നേരിടുന്നതിനിടെയാണ് എപ്‌സ്റ്റീനെ മാൻഹട്ടൻ കറക്ഷണൽ സെന്ററിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള പല വ്യക്തികളുമായും എപ്‌സ്റ്റീന് ബന്ധമുണ്ടായിരുന്നു എന്നത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
ഈ കത്ത് പുറത്തുവരുന്നതോടെ എപ്‌സ്റ്റീന്റെ അവസാന നാളുകളെക്കുറിച്ചും അദ്ദേഹത്തിന്റെ മരണത്തിലെ ദുരൂഹതകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
Summary: A suicide note allegedly written by Jeffrey Epstein before his death in 2019 has reportedly been kept under seal for seven years. Found by his cellmate Nicholas Tartaglione inside a graphic novel, the note contains the phrase “time to say goodbye.” While Tartaglione’s lawyers claim to have authenticated it, the Justice Department has yet to examine the document. The New York Times is currently seeking its public release to shed light on Epstein’s final mental state amid ongoing scrutiny of his high-profile sex trafficking case.

