ന്യൂഡൽഹി: സി.ബി.എസ്.ഇ (CBSE) പ്ലസ് ടു പരീക്ഷാ മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ഉയർന്നുവന്ന കടുത്ത തർക്കങ്ങളിലും പ്രതിഷേധങ്ങളിലും ഒടുവിൽ മൗനം വെടിഞ്ഞ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. പരീക്ഷാ നടത്തിപ്പിലും മൂല്യനിർണ്ണയത്തിലും ഉണ്ടായ പോരായ്മകളുടെയും പൊരുത്തക്കേടുകളുടെയും പൂർണ്ണമായ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുകയാണെന്ന് മന്ത്രി പ്രഖ്യാപിച്ചു (Education Minister Dharmendra Pradhan CBSE Class 12 results). ഈ വിഷയത്തിൽ വീഴ്ച വരുത്തിയതോ ക്രമക്കേടുകൾ നടത്തിയതോ ആയ ഒരൊറ്റ കുറ്റക്കാരനെപ്പോലും വെറുതെ വിടില്ലെന്നും, വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ പൂർണ്ണമായും പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ഇത്തവണ സിബിഎസ്ഇ പുതുതായി നടപ്പിലാക്കിയ ഡിജിറ്റൽ മൂല്യനിർണ്ണയ പ്രക്രിയയായ ‘ഓൺ സ്ക്രീൻ മാർക്കിംഗ്’ (OSM) സംവിധാനവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള സാങ്കേതിക തകരാറുകളും ഗുരുതരമായ പരാതികളും ഉയർന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ നിർണ്ണായക പ്രതികരണം. മങ്ങിയ രീതിയിൽ സ്കാൻ ചെയ്ത ഉത്തരക്കടലാസുകൾ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുക, ചില പ്രധാന ഉത്തരങ്ങൾ ഒട്ടും വിലയിരുത്താതിരിക്കുക, റീ-വാല്യൂവേഷൻ പോർട്ടലുകൾ തുടർച്ചയായി തകരാറിലാകുക, പണമിടപാടുകൾ പരാജയപ്പെടുക, പുനർമൂല്യനിർണ്ണയ പ്രക്രിയയിലെ വ്യക്തതക്കുറവ് എന്നിവ ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളും രക്ഷിതാക്കളും ദിവസങ്ങളായി വ്യാപകമായ പ്രതിഷേധത്തിലായിരുന്നു. തങ്ങളുടെ റോൾ നമ്പരിൽ അപ്‌ലോഡ് ചെയ്ത ചില ഉത്തരക്കടലാസുകളിലെ കൈയക്ഷരം തങ്ങളുടേതല്ലെന്ന ഗുരുതരമായ ആരോപണം വരെ ചില വിദ്യാർത്ഥികൾ ഉന്നയിച്ചിരുന്നു.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സിബിഎസ്ഇ ആസ്ഥാനത്ത് വെച്ച് ഉന്നത ഉദ്യോഗസ്ഥരുമായും ഐഐടി ഡയറക്ടർമാരുമായും അടിയന്തര കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രി മാധ്യമങ്ങളെ കണ്ടത്. ഒഎസ്എം (OSM) പൊരുത്തക്കേടുകൾ മൂലം വിദ്യാർത്ഥികൾ നേരിട്ട മാനസിക സമ്മർദ്ദത്തിൽ ഖേദം പ്രകടിപ്പിച്ച മന്ത്രി, ഈ സാഹചര്യത്തിൽ കുട്ടികൾക്കിടയിൽ കൂടുതൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ആരും നടത്തരുതെന്ന് അഭ്യർത്ഥിച്ചു.
Story Summary: Union Education Minister Dharmendra Pradhan has broken his silence on the CBSE Class 12 evaluation controversy, taking full responsibility for the issues with the newly implemented On-Screen Marking (OSM) system. Following complaints of blurred answer sheets, portal crashes, and marking discrepancies, Pradhan assured parents that all errors will be rectified with the help of technical experts from IIT Madras and IIT Kanpur.

