മധ്യപ്രദേശിലെ ധാറിലുള്ള ഭോജ്ശാല സമുച്ചയം ക്ഷേത്രമാണെന്ന ഹൈക്കോടതി വിധിക്കു പിന്നാലെയുള്ള ആദ്യ വെള്ളിയാഴ്ച, ക്രമസമാധാന നില ഉറപ്പാക്കാൻ കർശന സുരക്ഷയൊരുക്കി ജില്ലാ ഭരണകൂടം (Dhar SP Viral Video Warning Friday Namaz). പതിറ്റാണ്ടുകൾ നീണ്ട തർക്കത്തിനൊടുവിലാണ് കഴിഞ്ഞ മെയ് 15-ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് ഈ നിർണായക വിധി പ്രസ്താവിച്ചത്. മുൻപ് വെള്ളിയാഴ്ചകളിൽ ഇവിടെ ജുമുഅ നമസ്കാരത്തിന് അനുമതിയുണ്ടായിരുന്നതിനാൽ, വിധിക്ക് ശേഷമുള്ള ആദ്യ വെള്ളിയാഴ്ച സംഘർഷമുണ്ടാക്കാൻ ചില ഗ്രൂപ്പുകൾ ശ്രമിച്ചേക്കുമെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടർന്നാണ് പോലീസ് സുരക്ഷ ശക്തമാക്കിയത്.
ഇതിനിടയിൽ ധാർ സൂപ്രണ്ട് ഓഫ് പോലീസ് സച്ചിൻ ശർമ്മ ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട് നൽകിയ കടുത്ത മുന്നറിയിപ്പിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ജീപ്പിന് മുകളിൽ കയറിനിന്നാണ് എസ്പി അക്രമകാരികൾക്ക് പരസ്യമായ താക്കീത് നൽകിയത്. “നിയമത്തെ വെല്ലുവിളിക്കാൻ ധൈര്യമുണ്ടെന്ന് കരുതുന്നവർ നാളെ (വെള്ളിയാഴ്ച) ഒന്നു ശ്രമിച്ചു നോക്കൂ. ഞങ്ങൾ പൂർണ്ണ സജ്ജരാണ്, അവർക്കെതിരെ കർശന നടപടിയുണ്ടാകും,” എന്ന് എസ്പി വീഡിയോയിൽ വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ വ്യാജവാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2003 മുതൽ എ.എസ്.ഐ ഉത്തരവ് പ്രകാരം ചൊവ്വാഴ്ചകളിൽ ഹിന്ദുക്കൾക്ക് പൂജയ്ക്കും വെള്ളിയാഴ്ചകളിൽ മുസ്ലീങ്ങൾക്ക് നമസ്കാരത്തിനുമായിരുന്നു ഇവിടെ അനുമതി നൽകിയിരുന്നത്. ഹൈക്കോടതി വിധിക്കെതിരെ മുസ്ലീം വിഭാഗം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
Summary: Following the Madhya Pradesh High Court’s ruling on May 15 declaring the disputed Bhojshala complex a temple, the Dhar district administration has significantly heightened security for the first Friday prayers. Amid apprehensions of potential unrest, a video of Dhar Superintendent of Police Sachin Sharma has gone viral, where he is seen standing on a jeep and sternly warning troublemakers against challenging the law.

