ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ചാ വിവാദങ്ങളിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കിയ ‘കോക്രോച്ച് ജനത പാർട്ടി’യോട് (സിജെപി) മൃദുസമീപനം സ്വീകരിച്ച് ബിജെപി. യുവാക്കളുടെ പ്രതിഷേധം ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അവരെ രാജ്യവിരുദ്ധരായി മുദ്രകുത്തേണ്ടതില്ലെന്നും കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കി.(Cockroach Janta Party, BJP Softens Stance Amidst CJP Protests Over NEET Paper Leak)
സർക്കാരിന്റെ വാർഷികാഘോഷ പരിപാടിക്കിടെ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീനാണ് യുവാക്കളുടെ സമരത്തെക്കുറിച്ചുള്ള പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയത്. രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്ന യുവാക്കളുടെ ഭാഗത്താണ് തങ്ങളെന്നും, അവരുടെ പ്രതിഷേധങ്ങളെ ഉൾക്കൊള്ളുന്നുവെന്നുമാണ് ബിജെപി നേതൃത്വം നൽകുന്ന സൂചന. സിജെപി തങ്ങളുടെ തുടർ സമരപരിപാടികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപി ഇത്തരമൊരു നിലപാട് മയപ്പെടുത്തലിലേക്ക് നീങ്ങിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് സിജെപി സംഘടിപ്പിച്ച പ്രതിഷേധം വലിയ ശ്രദ്ധ നേടിയിരുന്നു. മന്ത്രി രാജി വെക്കും വരെ സമരം തുടരുമെന്നും, വരുംദിവസങ്ങളിൽ ഡൽഹിക്ക് പുറമെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നും പാർട്ടി വ്യക്തമാക്കി. സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നേരിട്ടെത്തി പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകാനാണ് തീരുമാനം.
രാജ്യത്തുടനീളമുള്ള യുവാക്കളെ അണിനിരത്തി വൻ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനാണ് പാർട്ടിയുടെ ലക്ഷ്യം. പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കണമെന്നും മന്ത്രിയുടെ രാജി അനിവാര്യമാണെന്നും ആവർത്തിച്ച സിജെപി, വരുംദിവസങ്ങളിൽ കൂടുതൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും മുന്നറിയിപ്പ് നൽകി.
Story Summary
The BJP has adopted a reconciliatory tone toward the ‘Cockroach Janta Party’ (CJP), stating that the youth’s democratic protests over NEET and CBSE paper leaks should not be labeled as anti-national. Despite this shift, the CJP remains firm on its demand for Education Minister Dharmendra Pradhan’s resignation and has announced plans to expand its nationwide protests, led by leader Abhijit Deepke, if their demands are not met.

