ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചെങ്കിലും ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കോക്രോച്ച് ജനത പാർട്ടി (സിജെപി). തങ്ങളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായ മന്ത്രിയുടെ രാജി നടപ്പായെങ്കിലും ഇനി മൂന്ന് ആവശ്യങ്ങൾ കൂടി പരിഹരിക്കപ്പെടാനുണ്ടെന്ന് സംഘടന വ്യക്തമാക്കി (CJP Jantar Mantar protest). സിജെപി സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിലാണ് ശേഷിക്കുന്ന ആവശ്യങ്ങൾ വ്യക്തമാക്കിയത്. നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക, പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ കേസുകളും എഫ്ഐആറുകളും പിൻവലിക്കുക, റാപ്പിഡ് ആക്ഷൻ ഫോഴ്സും ഡൽഹി പൊലീസും പരസ്യമായി മാപ്പ് പറയുക എന്നിവയാണ് നിലവിലെ ആവശ്യങ്ങളെന്ന് സംഘടന അറിയിച്ചു.
“ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം പൂർത്തിയായി. എന്നാൽ ജന്തർ മന്തറും രാജ്യവും മറ്റ് ആവശ്യങ്ങൾക്കായി ഇപ്പോഴും കാത്തിരിക്കുകയാണ്” എന്നായിരുന്നു സിജെപിയുടെ പ്രതികരണം. നീറ്റ്-യുജി പരീക്ഷയിലെ ക്രമക്കേടുകൾ ആരോപിച്ച് ആഴ്ചകളായി തുടരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ധർമേന്ദ്ര പ്രധാൻ ശനിയാഴ്ച രാജി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജിക്കത്ത് കൈമാറിയതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം, വെള്ളിയാഴ്ച സിജെപി പ്രതിനിധികൾ കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിങ് എന്നിവരുമായി നടത്തിയ ചർച്ചയിൽ വിദ്യാർഥികളുടെ മറ്റ് ആവശ്യങ്ങൾ സംബന്ധിച്ച് ധാരണയായതായി സംഘടനാ പ്രതിനിധികൾ അറിയിച്ചു. ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതും വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കുന്നതും പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയതായി സിജെപി വ്യക്തമാക്കി.
കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക്കും ഉൾപ്പെടെയുള്ളവർ വിദ്യാർഥി പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. പരീക്ഷാ പരിഷ്കാരങ്ങൾ, പ്രതിഷേധക്കാരുടെ സംരക്ഷണം, വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് സഹായം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രം ഉറപ്പ് നൽകിയതിനെ തുടർന്നാണ് അദ്ദേഹം നിരാഹാര സമരം അവസാനിപ്പിച്ചത്.
Summary: The CJP has said its Jantar Mantar protest will continue despite Education Minister Dharmendra Pradhan’s resignation. The organisation listed three pending demands, including compensation for affected families, withdrawal of cases against protesters, and an apology from police forces.


