ചെന്നൈ: ചെന്നൈയിലെ സ്വകാര്യ ബാറിലുണ്ടായ തർക്കത്തെ തുടർന്ന് സ്കൂട്ടറിൽ കാറിടിപ്പിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് യുവാക്കൾ പോലീസ് പിടിയിലായി (Chennai Hit and Run Murder Case). വില്ലുപുരത്ത് താമസിക്കുന്ന ശ്രീലങ്കൻ അഭയാർത്ഥിയായ യാൻസി (18) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. യാൻസിക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന 17 വയസ്സുകാരിയായ സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈ സ്വദേശികളായ ബാലമുരുകൻ (21), ജോഷ്വ (19), കിഷോർകുമാർ (19) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ചെന്നൈയിലെ ഒരു സ്വകാര്യ ബാറിൽ യാൻസിയും സുഹൃത്തുക്കളും നൃത്തം ചെയ്യുന്നതിനിടെ പ്രതികളുടെ സംഘവുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബാറിലെ ബൗൺസർമാർ ഇടപെട്ട് ഇരുവിഭാഗത്തെയും പുറത്താക്കിയെങ്കിലും പുറത്തുവെച്ചും ഇവർ തമ്മിൽ കൈയാങ്കളിയുണ്ടായിരുന്നു. തുടർന്ന് യാൻസിയും സുഹൃത്തുക്കളും സ്കൂട്ടറിലും പ്രതികൾ കാറിലുമായി സംഭവസ്ഥലത്തുനിന്ന് മടങ്ങി. യാത്രാമധ്യേ പ്രതികളുടെ കാർ കണ്ട പെൺകുട്ടിയുടെ സുഹൃത്തുക്കൾ കാറിന് നേരെ കല്ലെറിഞ്ഞ ശേഷം സ്കൂട്ടറിൽ വേഗത്തിൽ ഓടിച്ചുപോയി. ഇതിൽ പ്രകോപിതരായ യുവാക്കൾ കാറിൽ ഇവരെ അതിവേഗം പിന്തുടരുകയും യാൻസിയും സുഹൃത്തും സഞ്ചരിച്ച സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു.
അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ യാൻസി സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റേ പെൺകുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, പ്രായപൂർത്തിയാകാത്തവർക്ക് പ്രവേശനം നൽകിയതിനെ തുടർന്ന് കൊലപാതകത്തിന് കാരണമായ തർക്കം നടന്ന ചെന്നൈയിലെ സ്വകാര്യ ബാർ അധികൃതർ പൂട്ടിച്ചു. സംഭവത്തിൽ ഒളിവിലുള്ള ബാക്കി പ്രതികൾക്കായി പ്രത്യേക അന്വേഷണ സംഘം തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
Summary: An 18-year-old Sri Lankan refugee girl named Yancy was killed after a car intentionally rammed into her scooter following a brawl at a private bar in Chennai. A 17-year-old co-rider sustained severe injuries and was rushed to the hospital while the police arrested three suspects in connection with the retaliatory hit-and-run. Meanwhile, the concerned bar was shut down by authorities for violating norms and permitting minors onto the premises.

