ന്യൂഡൽഹി: ഉത്തർപ്രദേശിലും ആന്ധ്രാപ്രദേശിലുമായി റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിന് വൻ നിക്ഷേപവുമായി കേന്ദ്ര സർക്കാർ (Indian Railways). 24,815 കോടി രൂപയുടെ ബൃഹത്തായ റെയിൽ പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നൽകി. യാത്രാ ക്ലേശം പരിഹരിക്കുക, ചരക്ക് നീക്കം സുഗമമാക്കുക, ടൂറിസം മേഖലയ്ക്ക് ഉണർവ് നൽകുക എന്നിവയാണ് ഈ പദ്ധതികളുടെ പ്രധാന ലക്ഷ്യം.
ഉത്തർപ്രദേശിലെ ഗാസിയാബാദ് – സീതാപൂർ പാതയിൽ മൂന്ന്, നാല് ലൈനുകൾ പുതുതായി നിർമ്മിക്കും. രാജമുണ്ഡ്രി – വിശാഖപട്ടണം പാതയിലും സമാനമായ രീതിയിൽ മൂന്ന്, നാല് ലൈനുകൾ വികസിപ്പിക്കും. 2030-31 സാമ്പത്തിക വർഷത്തോടെ ഈ പദ്ധതികൾ പൂർത്തിയാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ആകെ 601 കിലോമീറ്റർ ദൂരത്തിലാണ് പുതിയ പാതകൾ വരുന്നത്.
ഈ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ ദൂതേശ്വർനാഥ് ക്ഷേത്രം, ഗംഗാ ഘാട്ട്, നൈമിഷാരണ്യം, അണ്ണാവാരം, അന്ത്രാവേദി തുടങ്ങിയ തീർത്ഥാടന-വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകും.
റെയിൽവേയ്ക്ക് പുറമെ കപ്പൽ ഗതാഗത മേഖലയ്ക്കും കേന്ദ്രം വലിയ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനായി 12,980 കോടി രൂപ അനുവദിച്ചു. ഇത് ഇന്ത്യൻ നാവിക വ്യവസായത്തിന് ആഗോളതലത്തിൽ കൂടുതൽ കരുത്ത് പകരും.
Story Summary: The Union Cabinet has approved massive railway projects worth ₹24,815 crore for Uttar Pradesh and Andhra Pradesh, aiming to expand tracks by 601 km by 2030-31. Additionally, a ₹12,980 crore insurance scheme for Indian-flagged vessels was announced to bolster the shipping sector.

