ലഖ്‌നൗ : അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കവഞ്ചികളിൽ നിന്ന് വൻതോതിൽ സംഭാവന വെട്ടിച്ചുവെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ലക്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത് ഐഎഎസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. ലക്നൗ റേഞ്ച് ഐജി കിരൺ എസ്, ധനകാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി നീൽരത്തൻ കുമാർ എന്നിവരാണ് മറ്റ് അംഗങ്ങൾ.(Ayodhya Ram Temple Donation Scam, Uttar Pradesh Government Forms SIT To Probe)
ഒരാഴ്ചയ്ക്കകം പ്രാഥമിക റിപ്പോർട്ടും, 15 ദിവസത്തിനകം അന്തിമ റിപ്പോർട്ടും സർക്കാരിന് സമർപ്പിക്കാനാണ് നിർദേശം. എസ്ഐടി സംഘം വൈകാതെ അയോധ്യയിലെത്തി രാമക്ഷേത്രത്തിലെ വരവുചെലവ് രേഖകളും സംഭാവന കൈകാര്യം ചെയ്തിരുന്ന രീതികളും പരിശോധിക്കും. നിലവിൽ ക്ഷേത്രത്തിലെ ജീവനക്കാർ നിരീക്ഷണത്തിലാണ്.
ഒരാഴ്ച മുൻപ് ഉയർന്ന ആരോപണത്തെത്തുടർന്ന് ശ്രീ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. എന്നാൽ, പൊതുജന രോഷം വർദ്ധിച്ച സാഹചര്യത്തിൽ ട്രസ്റ്റ് തന്നെ സർക്കാരിനെ സമീപിക്കുകയായിരുന്നു. കോടിക്കണക്കിന് രൂപയുടെ തിരിമറി നടന്നതായി ആരോപിച്ച് സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തിയത് വിഷയം രാഷ്ട്രീയമായി കത്തിപ്പടരാൻ കാരണമായി. ബിജെപി എംപി ബ്രിജ് ഭൂഷൺ ചരൺ സിംഗും ആരോപണങ്ങളെ ശരിവെച്ചതോടെ വിവാദം മുറുകി. ക്ഷേത്ര ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന ബിജെപി നേതാവ് രജ്നീഷ് സിംഗ് പ്രധാനമന്ത്രിക്ക് കത്തയക്കുകയും, ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അജയ് റായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Story Summary
The Uttar Pradesh government has constituted a Special Investigation Team (SIT) to probe allegations of financial irregularities and misappropriation of donations at the Ayodhya Ram Temple. Led by Divisional Commissioner Vijay Vishwas Pant, the SIT is tasked with submitting a final report within 15 days, following mounting political pressure from both opposition leaders and ruling party members.

