പട്ന : ബിഹാറിൽ പോലീസ് കോൺസ്റ്റബിൾ പരീക്ഷയ്‌ക്കെത്തിയ ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം പാടലിപുത്ര റെയിൽവേ സ്റ്റേഷനിൽ വലിയ അക്രമത്തിൽ കലാശിച്ചു. ആവശ്യത്തിന് ട്രെയിൻ സൗകര്യങ്ങൾ ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ശനിയാഴ്ച രാത്രി മുതൽ ഉദ്യോഗാർത്ഥികൾ പ്രതിഷേധം തുടങ്ങിയത്. പ്രതിഷേധം പിന്നീട് റെയിൽവേ സ്റ്റേഷനെ യുദ്ധക്കളമാക്കി മാറ്റുകയായിരുന്നു.(Patna Railway Station Violence During Bihar Police Constable Exam Protests)
നൂറുകണക്കിന് ഉദ്യോഗാർത്ഥികൾ റെയിൽവേ ട്രാക്കിലിറങ്ങി ട്രെയിനുകൾ തടഞ്ഞു. എമർജൻസി ചെയിൻ നിരന്തരം വലിച്ചും സർവീസുകൾ സ്തംഭിപ്പിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ച പൊലീസിന് നേരെ ഉദ്യോഗാർത്ഥികൾ കല്ലേറ് നടത്തി. പാറ്റ്ന റേഞ്ച് ഐജി ജിതേന്ദ്ര റാണ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. സ്ഥിതി വഷളായതോടെ ആകാശത്തേക്ക് വെടിയുതിർക്കേണ്ടിയും വന്നു. പ്രതിഷേധക്കാർക്കിടയിൽ നുഴഞ്ഞുകയറിയ ചില സാമൂഹിക വിരുദ്ധരാണ് അക്രമങ്ങൾക്ക് പിന്നിലെന്ന് പട്ന ജില്ലാ മജിസ്‌ട്രേറ്റ് ഡോ. ത്യാഗരാജൻ വ്യക്തമാക്കി. ഉദ്യോഗാർത്ഥികൾക്കായി സ്പെഷ്യൽ ട്രെയിനുകൾ സജ്ജമാക്കിയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. ഞായറാഴ്ച നടക്കുന്ന ബിഹാർ പോലീസ് പ്രൊഹിബിഷൻ, ജയിൽ വാർഡർ, മൊബൈൽ സ്ക്വാഡ് കോൺസ്റ്റബിൾ പരീക്ഷകൾക്ക് മുന്നോടിയായാണ് ഈ സംഘർഷം നടന്നത്. റെയിൽവേ സ്വത്തുക്കൾ നശിപ്പിച്ചവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Story Summary
Hundreds of police constable exam candidates turned violent at Pataliputra Railway Station in Patna, alleging inadequate transport facilities ahead of their examination. The protest escalated into a clash with police, resulting in injuries to several officers, including the Patna Range IG, while authorities have blamed anti-social elements for instigating the destruction of railway property.

