തിരുവനന്തപുരം : കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിയെ പരിഹസിക്കുന്നവർ അടിസ്ഥാന ജനവിഭാഗങ്ങളെയാണ് അവഗണിക്കുന്നതെന്ന് ബി.ആർ.എം. ഷഫീർ. പ്രതിമാസം ഗതാഗതച്ചെലവിനായി 3000 രൂപയോളം ചെലവഴിക്കുന്ന ദിവസവേതനക്കാർക്കും വഴിയോരക്കച്ചവടക്കാരായ സ്ത്രീകൾക്കും ഈ പദ്ധതി വലിയ ആശ്വാസമാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.(Priyadarshini Free Bus Travel Scheme For Women Starts Tomorrow)
പദ്ധതിയെ എതിർക്കുന്നവർ വോട്ടുബാങ്ക് നഷ്ടപ്പെടുമെന്ന ഭയത്താലാണ് ഇത്തരത്തിൽ സംസാരിക്കുന്നതെന്നും ജനങ്ങൾ ഇതിനെ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതി നാളെ (ജൂൺ 15) രാവിലെ 8:30-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തെ 3125 ഓർഡിനറി ബസുകളിലാണ് ഈ സൗകര്യം ലഭ്യമാകുക.
സൗജന്യയാത്രയുള്ള ബസുകൾ തിരിച്ചറിയാൻ മുൻവശത്തും വാതിലുകൾക്ക് സമീപവും ‘പ്രിയദർശിനി’ എന്ന സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ട്. സൗജന്യമാണെങ്കിലും സ്ത്രീയാത്രക്കാർ കണ്ടക്ടറിൽ നിന്ന് കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന സ്റ്റോപ്പും രേഖപ്പെടുത്തിയ ‘സീറോ ടിക്കറ്റ്’ നിർബന്ധമായും കൈപ്പറ്റണം. സ്ത്രീകൾക്കൊപ്പമുള്ള പുരുഷന്മാർ ടിക്കറ്റ് എടുക്കണം. അധിക ലഗേജുകൾക്ക് നിശ്ചിത നിരക്ക് ഈടാക്കും. സൗജന്യയാത്ര ഇല്ലാത്ത ബസുകളിൽ സ്ത്രീകൾ കയറുകയാണെങ്കിൽ ഇക്കാര്യം മുൻകൂട്ടി ജീവനക്കാരെ അറിയിക്കണമെന്നും കെഎസ്ആർടിസി നിർദ്ദേശിക്കുന്നു.
Story Summary
Congress leader B.R.M. Shefeer has defended the ‘Priyadarshini’ scheme, which offers free bus travel for women on KSRTC ordinary buses, calling criticism against it an affront to the underprivileged. The project, set to be inaugurated by Chief Minister V.D. Satheesan tomorrow, aims to benefit thousands of working women across the state by providing free transport on over 3,000 buses.

