ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ അശോക് വിഹാറിൽ ചെളി തെറിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് 34-കാരനെ അഞ്ച് കൗമാരക്കാർ ചേർന്ന് കുത്തിക്കൊന്നു. ഉദ്ദം സിംഗ് പാർക്ക് സ്വദേശിയായ ബൻസി ലാലാണ് കൊല്ലപ്പെട്ടത് ( Ashok Vihar Murder Case). പഴയ ഡൽഹിയിലെ ലാല ലജ്പത് റായ് മാർക്കറ്റിലെ സിസിടിവി ഷോപ്പിലെ ജീവനക്കാരനാണ് ബൻസി ലാൽ. സംഭവത്തിന് ശേഷം ഒളിവിൽ പോയ അഞ്ച് കൗമാരക്കാരെയും പോലീസ് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ പിടികൂടി.
ജൂലൈ 9-ന് പ്രേം ബാരി പുലിന് സമീപം വെച്ചാണ് ദാരുണമായ സംഭവം നടന്നത്. കനത്ത മഴയെത്തുടർന്ന് ചെളി നിറഞ്ഞ വഴിയിലൂടെ നടന്നുപോകുമ്പോൾ ബൻസി ലാലിന്റെ കാലിൽ നിന്ന് അബദ്ധത്തിൽ ഒരു സംഘം കൗമാരക്കാരുടെ മേൽ ചെളി തെറിച്ചു. ഈ ചെറിയ കാര്യത്തെച്ചൊല്ലി തുടങ്ങിയ വാക്കുതർക്കം പെട്ടെന്നുതന്നെ അക്രമത്തിലേക്ക് വഴിമാറുകയായിരുന്നു. കൗമാരക്കാരിൽ ഒരാൾ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ബൻസി ലാലിന്റെ നെഞ്ചിലും വയറിലും പലതവണ കുത്തുകയായിരുന്നു. മറ്റ് നാലുപേരും ചേർന്ന് ഇദ്ദേഹത്തെ ആക്രമിക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ ബൻസി ലാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. സംഭവത്തിന് ദൃക്സാക്ഷികൾ ഇല്ലാതിരുന്നിട്ടും, സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ സമയോചിതമായ അന്വേഷണത്തിലൂടെയാണ് പ്രതികളെ പിടികൂടാൻ പോലീസിന് സാധിച്ചത്. ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുത്ത പോലീസ്, ബാലനീതി നിയമപ്രകാരം കൗമാരക്കാരെ കസ്റ്റഡിയിലെടുത്തു.
Summary: A 34-year-old man, Bansi Lal, was stabbed to death by five minors in Ashok Vihar, Delhi, following a heated argument triggered by accidentally splashing mud on the group. Authorities apprehended all five suspects within two hours of the incident by analyzing local CCTV footage and have recovered the murder weapon.

