ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവനകളിൽ വൻ തട്ടിപ്പ് നടന്നുവെന്ന ആരോപണങ്ങൾക്കിടെ, ജൂൺ 26-ന് രാമക്ഷേത്രം സന്ദർശിക്കുമെന്ന് എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. അയോധ്യയിലെ സംഭാവനകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലാണ് കെജ്‌രിവാളിന്റെ അപ്രതീക്ഷിത പ്രഖ്യാപനം.(Arvind Kejriwal to visit Ayodhya Ram Temple amidst donation row)
എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് കെജ്‌രിവാൾ തന്റെ സന്ദർശന വിവരം അറിയിച്ചത്. ”ശ്രീരാമ ക്ഷേത്രത്തിലെ സംഭാവനകൾ കവർച്ച ചെയ്യപ്പെട്ടതിലൂടെ ഓരോ സനാതനിയും അങ്ങേയറ്റം ദുഃഖിതരാണ്. ഈ വെള്ളിയാഴ്ച ഞാൻ ശ്രീരാമ ക്ഷേത്ര ദർശനത്തിനായി പോകും,” അദ്ദേഹം കുറിച്ചു. അയോധ്യ രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക ക്രമക്കേടുകളും സംഭാവനകളുടെ തിരോധാനവും നടന്നിട്ടുണ്ടെന്ന് എഎപി രാജ്യസഭാംഗം സഞ്ജയ് സിംഗ് നേരത്തെ ആരോപിച്ചിരുന്നു.
കോടിക്കണക്കിന് രൂപയും സ്വർണ്ണാഭരണങ്ങളും ഉൾപ്പെടെയുള്ളവ നഷ്ടപ്പെട്ടുവെന്നും എന്നാൽ വിഷയത്തിൽ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും എഎപി നേതാക്കൾ കുറ്റപ്പെടുത്തുന്നു. ആരോപണങ്ങൾ ഉയർന്നെങ്കിലും വിഷയത്തിൽ ശരിയായ അന്വേഷണമോ നടപടികളോ ഉണ്ടാകുന്നില്ലെന്നും, വലിയ വ്യക്തികൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നുവെന്നും കെജ്‌രിവാൾ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അതേസമയം, രാമക്ഷേത്രത്തിലെ സംഭാവനകൾ കാണാതായതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്.
Story Summary
AAP convener Arvind Kejriwal has announced a visit to the Ayodhya Ram temple on June 26, expressing deep concern over alleged theft of donations. His announcement follows persistent allegations by AAP MP Sanjay Singh regarding financial irregularities and missing offerings, even as a state-appointed SIT investigates the matter.

