മുംബൈ: ശിവസേന (യുബിടി) നേതൃത്വത്തിനെതിരെ തിരിഞ്ഞ വിമത എംപിമാർക്കെതിരെ ആഞ്ഞടിച്ച് ആദിത്യ താക്കറെ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥികളെ തോൽപ്പിച്ച് ഇന്ത്യാ സഖ്യത്തെ പിന്തുണച്ച വോട്ടർമാരുടെ ജനവിധിയെ പണത്തിനും അധികാരത്തിനുമുള്ള അത്യാഗ്രഹം കൊണ്ട് ഈ എംപിമാർ അട്ടിമറിച്ചെന്ന് അദ്ദേഹം ആരോപിച്ചു.(Aaditya Thackeray slams rebel MPs for betrayal and political greed )
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സി’ലൂടെയാണ് ആദിത്യ താക്കറെ വിമതർക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് തങ്ങൾക്കെതിരായ നിലപാടുള്ള ബിജെപി-എൻഡിഎ സഖ്യത്തെ പരാജയപ്പെടുത്താൻ ശിവസേന (യുബിടി), കോൺഗ്രസ്, എൻസിപി നേതാക്കളുടെ സഹായം തേടിയവരാണ് ഇപ്പോൾ കാലുമാറിയിരിക്കുന്നത്. സ്വന്തം താല്പര്യങ്ങൾക്കായി ജനങ്ങളെ വഞ്ചിച്ച ഇവരുടെ വിശ്വസ്തതയും അന്തസ്സും വെറും വില്പനച്ചരക്കാണെന്ന് അദ്ദേഹം പരിഹസിച്ചു.
പൊതുഖജനാവിലെ പണം സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും ആദിത്യ താക്കറെ കുറ്റപ്പെടുത്തി.അതേസമയം, പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ വിളിച്ച നിർണായക പാർലമെന്ററി യോഗത്തിൽ പങ്കെടുക്കാതിരുന്ന ആറ് എംപിമാർക്കെതിരെ ശിവസേന (യുബിടി) അച്ചടക്ക നടപടികളുമായി മുന്നോട്ട് പോവുകയാണ്. കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു.
Story Summary
Shiv Sena (UBT) leader Aaditya Thackeray has launched a scathing attack on six rebel MPs who are reportedly planning to join the Eknath Shinde-led Shiv Sena. Thackeray accused them of shamelessly betraying the public mandate and selling their loyalty for political greed after winning the 2024 elections with the support of the MVA and INDIA bloc.

