അമരാവതി: ഒരു പായ്ക്കറ്റ് കഞ്ചാവ് വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട് യുവാവ് മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത് നാട്ടുകാരെയും പോലീസിനെയും മണിക്കൂറുകളോളം മുൾമുനയിലാക്കി (Andhra Pradesh Mobile Tower Ganja Demand). ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലാണ് വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി നാടകീയമായ ഈ സംഭവം അരങ്ങേറിയത്. ഹനുമന്തു എന്ന് പേരുള്ള യുവാവാണ് മൊബൈൽ ടവറിന്റെ മുകളിൽ കയറി മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ചത്.
ടവറിന് മുകളിൽ കയറിയ യുവാവ് ഉച്ചത്തിൽ ബഹളം വെയ്ക്കാൻ തുടങ്ങിയതോടെയാണ് പ്രദേശവാസികൾ വിവരം അറിയുന്നത്. തനിക്ക് ഒരു പായ്ക്കറ്റ് കഞ്ചാവ് വേണമെന്നും അതിനായി സാറുമാരുടെ കാലുപിടിക്കാൻ തയ്യാറാണെന്നും ഇയാൾ തെലുങ്കിൽ വിളിച്ചുപറയുന്നുണ്ടായിരുന്നു. യുവാവ് അപകടകരമായ ഉയരത്തിൽ ഇരിക്കുന്നത് കണ്ട് ഭയന്ന നാട്ടുകാർ ഉടൻ തന്നെ പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി യുവാവിനെ അനുനയിപ്പിക്കാൻ ദീർഘനേരം ചർച്ചകൾ നടത്തി. ഒടുവിൽ ഏറെ നേരത്തെ കൗൺസിലിംഗിനും ശ്രമങ്ങൾക്കുമൊടുവിലാണ് ഇയാളെ സുരക്ഷിതമായി താഴെയിറക്കാൻ സാധിച്ചത്. ലഹരിക്ക് അടിമയായ യുവാവ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. തുടർനടപടികൾക്കായി ഇയാളെ സമീപത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
Summary: A bizarre incident unfolded in Andhra Pradesh’s Prakasam district when a youth named Hanumanthu climbed a high mobile tower, demanding a packet of ganja to come down. Shouting in Telugu, he pleaded with onlookers and authorities for hours, creating panic in the area. Police and emergency services eventually persuaded him to climb down safely after prolonged negotiations, following which he was shifted to a government hospital for medical evaluation.

