ന്യൂഡൽഹി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിട്ടും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്ത ഗവർണറുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി ( Abhishek Manu Singhvi on Tamil Nadu Governor). ഗവർണറുടെ നടപടി ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ കൂടിയായ സിംഗ്വി എൻഡിടിവിയോട് പറഞ്ഞു.
നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 10-15 ദിവസം സമയം അനുവദിക്കുകയാണ് ഗവർണർ ചെയ്യേണ്ടത്. എന്നാൽ 118 എംഎൽഎമാരുടെ പിന്തുണക്കത്ത് നേരിട്ട് ഹാജരാക്കണമെന്ന് വാശിപിടിക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിക്കായി തമിഴ്‌നാട്ടിൽ വഴിയൊരുക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. 1996-ൽ വാജ്‌പേയിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച മാതൃക ഇവിടെ പിന്തുടരുന്നില്ല. ഗവർണർ കേന്ദ്രത്തിന്റെ ‘കളിപ്പാവ’ ആയി മാറിയിരിക്കുകയാണെന്നും സിംഗ്വി പരിഹസിച്ചു.
234 സീറ്റുകളിൽ 108 എണ്ണം നേടിയ വിജയിക്ക് കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകളുടെ കുറവാണുള്ളത്. കോൺഗ്രസിന്റെ 5 എംഎൽഎമാർ ഉൾപ്പെടെ 113 പേരുടെ പിന്തുണ വിജയിക്കുണ്ട്. എന്നാൽ പിന്തുണക്കത്ത് ആവശ്യപ്പെട്ട് ഗവർണർ വിജയിയെ തിരിച്ചയച്ചത് വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട്.
ഗവർണറുടെ നിലപാട് തുടരുകയാണെങ്കിൽ വിഷയത്തിൽ കോടതിയെ സമീപിക്കാനാണ് വിജയിയുടെയും ടിവികെയുടെയും നീക്കം. അതേസമയം, ഡിഎംകെ-എഐഎഡിഎംകെ സഖ്യത്തിനുള്ള സാധ്യതകളും തമിഴ്‌നാട് രാഷ്ട്രീയത്തിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.
Summary: Congress leader Abhishek Manu Singhvi has slammed Tamil Nadu Governor RV Arlekar for not inviting TVK chief Vijay to form the government despite his party emerging as the single largest with 108 seats. Singhvi termed the Governor’s actions as “deplorable” and accused him of acting as a “puppet” of the central government to create a political stalemate in the state.

