ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതൃത്വവും രാജ്യസഭാ എംപി രാഘവ് ഛദ്ദയും ( Raghav Chadha) തമ്മിലുള്ള ബന്ധം പുതിയ പ്രതിസന്ധിയിലേക്ക്. ഛദ്ദയ്ക്ക് നൽകിയിരുന്ന സെഡ് പ്ലസ് (Z+) സുരക്ഷ പഞ്ചാബ് സർക്കാർ ബുധനാഴ്ച പിൻവലിച്ചു. എന്നാൽ, പഞ്ചാബ് പോലീസിനെ പിൻവലിച്ചതിന് തൊട്ടുപിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഛദ്ദയ്ക്ക് രാജ്യവ്യാപകമായി സുരക്ഷ അനുവദിച്ച് ഉത്തരവിറക്കി.
ഡൽഹിയിലും പഞ്ചാബിലും ഛദ്ദയ്ക്ക് ‘ഇസഡ്’ (Z) കാറ്റഗറി സുരക്ഷയും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ‘വൈ’ (Y) കാറ്റഗറി സുരക്ഷയുമാണ് കേന്ദ്രം നൽകിയിരിക്കുന്നത്. പാർട്ടിയുമായി അകന്നുനിൽക്കുന്ന ഛദ്ദയ്ക്ക് കേന്ദ്രം സുരക്ഷ നൽകിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ അഭ്യൂഹങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
രാജ്യസഭയിലെ പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് ഏപ്രിൽ രണ്ടിന് ഛദ്ദയെ ആം ആദ്മി പാർട്ടി നീക്കിയിരുന്നു. കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ സഭയിൽ ശക്തമായി പ്രതികരിക്കുന്നില്ലെന്നും പകരം സ്വന്തം നിലയിൽ “സോഫ്റ്റ് പിആർ” പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നുമാണ് പാർട്ടി ആരോപിക്കുന്നത്. സ്വാതി മലിവാളിന് ശേഷം എഎപി നേതൃത്വവുമായി ഉടക്കുന്ന രണ്ടാമത്തെ പ്രമുഖ രാജ്യസഭാ എംപിയാണ് രാഘവ് ഛദ്ദ.
അതേസമയം , പാർട്ടി ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് രാഘവ് ഛദ്ദ പ്രതികരിച്ചു. സഭയിൽ താൻ ജനകീയ വിഷയങ്ങൾ ഉന്നയിക്കാനാണ് ശ്രമിക്കുന്നതെന്നും വെറുതെ ബഹളം വെക്കാൻ താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. “താൻ നിശബ്ദനാക്കപ്പെട്ടിരിക്കുകയാണ്, പക്ഷേ തോറ്റിട്ടില്ല” എന്ന വൈകാരികമായ വീഡിയോ സന്ദേശവും അദ്ദേഹം പങ്കുവെച്ചു.
Story Summary: The rift between AAP and MP Raghav Chadha has deepened as the Punjab government withdrew his Z+ security. Following this, the Central Home Ministry granted him Z-category security. Chadha, recently removed from his post as Deputy Leader in Rajya Sabha, claimed he is being silenced by the party leadership.

