ഹൈദരാബാദിൽ 66കാരൻ വിഴുങ്ങിയ 3.5 സെ.മി നീളമുള്ള മട്ടൻ എല്ല് പുറത്തെടുത്തു
ഹൈദരാബാദ്: ഗുരുതര ആരോഗ്യപ്രശ്നങ്ങളുമായെത്തിയ 66കാരന്റെ അന്നനാളത്തിൽ കുടുങ്ങിയ 3.5 സെ.മി വലിപ്പമുള്ള മട്ടൻ എല്ല് ഡോക്ടർമാർ പുറത്തെടുത്തു. ഹൈദരാബാദിലെ കാമിനേനി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. ഒരുമാസത്തോളമായി 66 കാരൻ എല്ല് വിഴുങ്ങിയത്.
ഭുവനഗിരി ജില്ലയിലെ യാദാദ്രി ഗ്രാമത്തിൽ താമസിക്കുന്ന ശ്രീരാമുലുവിന് പല്ലില്ലായിരുന്നു. അതിനാൽ ആഹാരങ്ങൾ ചവച്ചരക്കാൻ സാധിച്ചില്ല. അതാണ് അബദ്ധത്തിൽ എല്ല് വിഴുങ്ങാൻ ഇടയാക്കിയത്. ഒരു വിവാഹാഘോഷത്തിൽ പങ്കെടുക്കവെയാണ് ശ്രീരാമുലു മട്ടന്റെ എല്ല് വിഴുങ്ങിയത്. എല്ല് വിഴുങ്ങി ഏതാനും ദിവസങ്ങൾക്കകം ഇദ്ദേഹത്തിന് കടുത്ത നെഞ്ചുവേദനയനുഭവപ്പെട്ടു. തുടർന്ന് വീടിനടുത്തുള്ള ഡോക്ടർമാരെ കാണിച്ചു. എൻഡോസ്കോപി വഴിയാണ് അന്നനാളത്തിൽ എല്ല് കുടുങ്ങിയത് കണ്ടെത്തിയത്.. പിന്നീട് ശസ്ത്രക്രിയ വഴി എല്ല് പുറത്തെടുത്തു. ശസ്ത്രക്രിയക്ക് ശേഷം ഡയറ്റ് ഫോളോ ചെയ്യാനും ഡോക്ടർ നിർദേശിച്ചു.